ബാർ ഉടമകൾ 27.79 കോടി പിരിച്ചു; സുനിൽകുമാറിന്റെ വാദം തള്ളി ബിജു രമേശ്, വിജിലൻസ് റിപ്പോർട്ട് പുറത്തുവിട്ടു

ബാർ ഉടമകൾ പണം പിരിച്ചിരുന്നില്ലെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്‍റെ പ്രസ്താവനക്കെതിരെ ബിജു രമേശ് രം​ഗത്തെത്തി.

ബാറുടമകൾ 27.79 കോടി രൂപ പിരിച്ചുവെന്ന് കണ്ടെത്തിയ വിജിലൻസ് റിപ്പോർട്ട് ബിജു രമേശ് പുറത്ത് വിട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നൽകിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായും ബിജു രമേശ് വ്യക്തമാക്കി.

മനോരമ ന്യൂസിനോടായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. കെപിസിസി പ്രസിഡന്റായിരുന്ന ചെന്നിത്തലയ്ക്ക് കോഴ നൽകിയെന്ന വാദം ബിജു രമേശ് ഉയർത്തിയതോടെയാണ് അതു നിഷേധിച്ച് അസോസിയേഷൻ നേതാവ് വി.സുനിൽകുമാർ രംഗത്തെത്തിയത്.

ബാർ ഉടമകളോ സംഘടനകളോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ലെന്നായിരുന്നു സുനിൽ കുമാർ പറഞ്ഞത്. എന്നാൽ ബാർ ഉടമകൾ പണം പിരിക്കുമ്പോൾ വി സുനിൽകുമാർ ഭാരവാഹിത്വത്തിൽ ഇല്ലെന്നും ബിജു രമേശ് പറഞ്ഞു.