'ബാര്‍ കോഴക്കേസിൽ മാണിയും പിണറായിയും ഒത്തുകളിച്ചു'; ഉപദ്രവിക്കരുതെന്ന് ചെന്നിത്തലയും ഭാര്യയും കരഞ്ഞ് അപേക്ഷിച്ചെന്ന് ബിജു രമേശ്

ബാര്‍ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി ബാറുടമ ബിജു രമേശ്. ആദ്യം തനിക്ക് പിന്തുണ നല്‍കിയ പിണറായിയും കോടിയേരി ബാലകൃഷ്ണനും പിന്നീട് നിലപാട് മാറ്റി. കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ ചെന്നുകണ്ട ശേഷമാണ് ബാര്‍ കോഴക്കേസിലെ അന്വേഷണം നിലച്ചതെന്ന് ബിജു രമേശ് ആരോപിച്ചു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് അന്വേഷണം നിര്‍ത്താന്‍ നിര്‍ദേശം പോയെന്നും അദ്ദേഹം ആരോപിച്ചു. മാണിയും പിണറായിയും ഒത്തുകളിച്ചു. ഇതില്‍ ആരെയാ വിശ്വസിക്കുക. എന്ത് വിജിലന്‍സ് എന്‍ക്വയറിയാണ് നടക്കുന്നത്. ബിജു രമേശ് ചോദിച്ചു.

രഹസ്യമൊഴി നല്‍കാതിരിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണില്‍ വിളിച്ചിരുന്നു. ഞങ്ങളെ ഉപദ്രവിക്കരുതെന്ന് ഇരുവരും തന്നോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് മൊഴിയില്‍ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നും ബിജു രമേശ് വ്യക്തമാക്കി.

കേസുമായി മുന്നോട്ടുപോയ തനിക്ക് ന്യായവും നീതിയും ലഭിക്കുന്നില്ല. എല്ലാ രാഷ്ട്രീയക്കാരും ഒരു പോലെയാണ്. കേസ് പരസ്പരം ഒത്തുതീര്‍പ്പാക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

ജോസ് കെ മാണി സ്വാധീനിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളും നിരവധി നേതാക്കളുടെ പേരുവിവരങ്ങളും വിജിലന്‍സിന് മുമ്പ് മൊഴി നല്‍കിയതാണ്. എന്നാല്‍ അതൊന്നും അന്വേഷിക്കാന്‍ അധികാരമില്ലെന്നാണ് വിജിലന്‍സ് തന്നോട് പറഞ്ഞത്. ആരോപണത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും കൂടുതല്‍ തെളിവുകള്‍ കൈവശമുണ്ടെന്നും ബിജു രമേശ് വ്യക്തമാക്കി.

ബാര്‍ കോഴ വിഷയത്തില്‍ സിപിഎമ്മിന് ഒരു ആദര്‍ശവുമില്ല, തന്നെ എപ്പോഴും ഉപയോഗിക്കാവുന്ന കരുവായി കാണരുത്. കൂടുതല്‍ കേസുമായി മുന്നോട്ടുപോകാനുള്ള ബാദ്ധ്യത തനിക്കില്ല. സര്‍ക്കാര്‍ കേസുമായി മുന്നോട്ടുപോകട്ടെ. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.