ചെന്നിത്തല മകന് വേണ്ടി സ്വാധീനം ചെലുത്തി; മന്ത്രിക്ക് പിന്നാലെ ആരോപണവുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍

പ്രതിപക്ഷ നേതാവിന്റെ മകനെതിരായുള്ള ആരോപണം എറ്റെടുത്ത് ബി.ജെ.പിയും രംഗത്ത്. മകന് വേണ്ടി ചെന്നിത്തല സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് അന്വേഷിക്കണമെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ചെന്നിത്തലയുടെ മകന്റെ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ നടന്ന ദിവസം ചെന്നിത്തല ഡല്‍ഹിക്ക് പോയത് അസ്വഭാവികമാണെന്നും മന്ത്രി കെ.ടി. ജലീല്‍ ആരോപിച്ചിരുന്നു. മന്ത്രിയുടെ ആരോപണം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തള്ളിയ സാഹചര്യത്തിലാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവന.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ ഉന്നയിച്ചത് പ്രത്യാരോപണമല്ലെന്നും സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് അസ്വാഭാവികമാണെന്ന് വസ്തുതയാണ് താന്‍ പറഞ്ഞതെന്നും മന്ത്രി കെ.ടി ജലീല്‍ ഇന്നും ആവര്‍ത്തിച്ചു.

ബന്ധു നിയമന വിവാദത്തിലെക്ക് തന്റെ ഭാര്യയുടെ പേര് വലിച്ചിഴച്ചില്ലെയെന്നും തന്റെ കുടുംബത്തിനെതിരേയും ആരോണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പത്രക്കാരടക്കം തന്റെ ഭാര്യയുടെ മുന്നില്‍ ചോദ്യങ്ങളുമായി എത്തിയിരുന്നുവെന്നും കെ.ടി.ജലീല്‍ പറഞ്ഞു.