നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിമാരായ ഇ. പി ജയരാജനും കെ. ടി ജലീലും അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ആരോപിച്ചാണ് നിയമസഭയില്‍ പ്രതിഷേധം നടന്നത്. ബജറ്റ് അവതരണത്തിന് ശ്രമിച്ച കെ.എം. മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചു. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധപ്രകടനം അരങ്ങേറുകയും ഇത് കൈയാങ്കളിയിലും പൊതുമുതല്‍ നശിപ്പിക്കലിലും കലാശിക്കുകയായിരുന്നു.

പ്രക്ഷോഭത്തിനിടെ, പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തു. വ്യവസായ മന്ത്രി ഇ.പി ജയരാജൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികൾ. കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ സദാശിവൻ, വി.ശിവൻകുട്ടി എന്നിവരും കേസിലെ പ്രതികളാണ്. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിരുന്നു.

കേസ് പിന്‍വലിക്കണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. നേരത്തെ വിചാരണ കോടതിയില്‍ സര്‍ക്കാര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി വന്നത്. ഈ ഹര്‍ജിയാണ് ഇപ്പോള്‍ ഹൈക്കോടതി തള്ളിയത്. പൊതുമുതല്‍ നശിപ്പിച്ച കേസ് നിലനില്‍ക്കുമെന്നും അതിനാൽ പ്രതികൾ വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Read more

കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ എതിര്‍കക്ഷികളായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരുണ്ടായിരുന്നു. കേസ് പിന്‍വലിക്കരുതെന്ന് പ്രതിപക്ഷ നേതാവും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.