ഷാജഹാന്‍ വധം; കൊലയാളി സംഘത്തിലെ അംഗങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ല, രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് സിപിഎം

പാലക്കാട് മലമ്പുഴയിലെ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിപിഎം. കൊലയാളി സംഘത്തില്‍ അംഗങ്ങളായിട്ടുള്ള ശബരീഷ്, അനീഷ് എന്നിവര്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണ്. ഇവര്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണെന്നും പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.

പാലക്കാട് ശ്രീനിവാസന്‍ കൊല്ലപ്പെട്ടപ്പോള്‍ ഇവര്‍ വിലാപയാത്രയില്‍ പങ്കെടുത്തിരുന്നു. ഇവരെങ്ങനെയാണ് സിപിഎം പ്രവര്‍ത്തകരാവുക. ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് ആക്രമികള്‍ വന്നത്. സ്ഥലത്ത് മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നിട്ടും അവരെയൊന്നും ആക്രമിച്ചില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ കൊലപാതകമാണിതെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തെ കലാപഭൂമിയാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വൈകാരികതയ്ക്ക് അടിമപ്പെടാതെ മുന്നോട്ട് പോവണം. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ചത് ആര്‍എസ്എസിനെ അസ്വസ്ഥതപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലുള്ളത്. അക്രമത്തെ അപലപിക്കാന്‍ പോലും യുഡിഎഫ് തയ്യാറായിട്ടില്ല. സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടേണ്ടവരാണെന്ന മനോഭാവമാണ് യു.ഡി.എഫിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രിയാണ് ഷാജഹാന് നേരെ ആക്രമണമുണ്ടായത്.