ഇടതുപക്ഷം ജയിച്ചാൽ നടപ്പാക്കുക മോദിയുടെ ലക്ഷ്യം; കോൺഗ്രസ് ഇല്ലാതാവുക എന്നതാണ് അവരുടെ ലക്ഷ്യം, അത് മറക്കരുതെന്ന് അശോക് ഗെലോട്ട്

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് വിജയിച്ചാൽ നടപ്പാവുന്നത് നരേന്ദ്രമോദിയുടെ ലക്ഷ്യമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നതാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം. എല്‍.ഡി.എഫ് ജയിച്ചാലും കോണ്‍ഗ്രസ് ഇല്ലാതാകുക എന്നതാണ് അവരുടെ മനസിലുള്ളതെന്ന് മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

എഐസിസി നിരീക്ഷകനായി കേരളത്തിലെ കോൺഗ്രസിൻ്റെ പ്രവ‍ർത്തനം ഏകോപിപ്പിക്കാനെത്തിയ അദ്ദേഹം കെപിസിസിയിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കോൺഗ്രസിന് അകത്ത് തർക്കങ്ങളും അഭിപ്രായ ഭിന്നതകളുമുണ്ടെന്ന് സ്ഥാപിച്ച് കോൺഗ്രസിന്റെ തിരിച്ചുവരവിന് തടയിടാൻ ശ്രമിക്കുകയാണ് എൽഡിഎഫും ബിജെപിയും. ഈ പ്രചരണത്തെ ഒറ്റക്കെട്ടായി നിന്ന് മറികടക്കേണ്ടതുണ്ടെന്ന് ഗെലോട്ട് പറഞ്ഞു.

ആര്‍.എസ്.എസും ബി.ജെ.പിയും ജനാധിപത്യത്തെ നശിപ്പിക്കുകയാണെന്നും സി.ബി.ഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ അവര്‍ ഇതിനായി ഉപയോഗിക്കുന്നെന്നും അശോക് ഗെലോട്ട് പറഞ്ഞു.