'മുല്ലപ്പള്ളിയുടെ നടപടി സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെ'; കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിക്കെതിരെ അനില്‍ അക്കര

രമ്യഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങിക്കൊടുക്കാനുള്ള തീരുമാനം നിലക്കിയതിന് മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര. മുല്ലപ്പള്ളിയുടെ നടപടി സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഫെയ്സ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ തങ്ങള്‍ക്കുമാകാം. മുല്ലപ്പള്ളിയെപ്പോലെ താനും എ.ഐ.സി.സി അംഗമാണ്. മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡന്റാണെന്നതു മാത്രമാണ് വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.

ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങിക്കൊടുക്കാനുള്ള തീരുമാനം യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചു . ഇതുവരെ പിരിവെടുത്തു കിട്ടിയ 6,13,000 രൂപ തിരിച്ചു നല്‍കാന്‍ ആലത്തൂര്‍ മണ്ഡലം കമ്മിറ്റി യോഗത്തില്‍ തീരുമാനം എടുത്തു.

പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള നീക്കത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു.അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിക്കുന്നതായി രമ്യ ഹരിദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം.

യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലിമെന്റ് കമ്മിറ്റിയായിരുന്നു രമ്യ ഹരിദാസിന് പിരിവിട്ട് കാര്‍ വാങ്ങിക്കൊടുക്കാന്‍ തീരുമാനിച്ചത്. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ടുലക്ഷം രൂപ വീതം പിരിച്ച് ഏഴ് മണ്ഡലങ്ങളില്‍ നിന്നായി 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. ജൂലൈ 25-നകം പിരിവ് പൂര്‍ത്തിയാക്കാന്‍ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കൂടാതെ ഓഗസ്റ്റ് ഒമ്പതിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാഹനത്തിന്റെ താക്കോല്‍ കൈമാറുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ സ്വന്തമായി ശമ്പളവും ആനുകൂല്യങ്ങളുമുള്ള എം.പിയ്ക്ക് കാര്‍ വാങ്ങാനായി പ്രവര്‍ത്തകര്‍ പിരിവിടുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രതിഷേധം രൂപപ്പെട്ടിരുന്നു.

14 ലക്ഷം രൂപ വിലയുള്ള മഹീന്ദ്ര മരാസോ കാറാണ് എം.പിയ്ക്ക് വേണ്ടി യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്ത് വാങ്ങാന്‍ ഉദ്ദേശിച്ചത്. കാറിന്റെ അഡ്വാന്‍സ് തുകയായ അന്‍പതിനായിരം രൂപ യൂത്ത് കോണ്‍ഗ്രസ് നല്‍കിയതായി മണ്ഡലം കമ്മിറ്റി അറിയിച്ചു. പൊതുജനങ്ങളില്‍ നിന്ന് പിരിവെടുക്കാതെ സംഘടനാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെ പണം കണ്ടെത്താനായിരുന്നു നീക്കം. ഇതിനായി 1400 കൂപ്പണാണ് അടിച്ചത്.

രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കുന്നതിനായി പണപ്പിരിവ് നടത്തിയത് ശരിയല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. എം.പിക്ക് കാര്‍ വാങ്ങാന്‍ ലോണ്‍ കിട്ടുമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

രമ്യ ഒരു എം.പി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്‌നേഹസഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ലെന്നും എന്നാല്‍ എം.പിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

വാഹനം വാങ്ങുന്നത് വിവാദമായ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിക്കുന്നുവെന്നും തന്റെ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് തന്റെ അവസാന ശ്വാസമെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു. പൊതുജീവിതം സുതാര്യമായിരിക്കുമെന്നും രമ്യാ ഹരിദാസ് പ്രതികരിച്ചിരുന്നു.