ഇതിനെതിരെ കേരളത്തിലെ ജനങ്ങൾ അണിനിരക്കണം; മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം, ബിജെപിക്കെതിരെ ആനാവൂർ നാഗപ്പൻ

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ. ബിജെപി പ്രവർത്തകരുടെ ആക്രമണങ്ങൾ നാട് കാണുന്നുണ്ടെന്നും മാധ്യമ പ്രവർത്തകരെ ആക്രമിച്ചാൽ സ്വാഭാവികമായും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുൻപും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

ഇന്നലെ പി സി ജോർജിന്റെ ജയിൽ മോചനത്തിനിടെയാണ് മാധ്യമപ്രവർത്തകർക്ക് ബിജെപി പ്രവർത്തകരുടെ മർദനമേറ്റത്. ‘ഇങ്ങനെയുള്ള കാര്യങ്ങൾ ബിജെപി മുൻപും ചെയ്തിട്ടുണ്ട്. അവർക്ക് അതിനുള്ള ലൈസൻസ് ഉണ്ടെന്നാണ് ധാരണ. അതിനെതിരായി കേരളത്തിലെ ജനങ്ങൾ അണിനിരക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

മാധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടും ബിജെപി നേതൃത്വം അക്രമികളെ സംരക്ഷിക്കുന്ന നിലപാട് ആണ് സ്വീകരിക്കുന്നത്. തിരുമല സ്വദേശി കൃഷ്ണകുമാർ, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ അക്രമം അഴിച്ചുവിട്ടത്. പിസി ജോർജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകൻ ഷോൺ ജോർജിന്റെ നിർദേശ പ്രകാരം പ്രധാന കാവടത്തിന്റെ സൈഡിൽ കൃത്യമായ കാമറകൾ സ്ഥാപിച്ച് മാധ്യമപ്രവർത്തകർ കാത്തു നിൽക്കുന്നതിനിടയിലാണ് മർദനം ഉണ്ടായത്.

പിന്നിൽ നിന്ന് കയറിയ ബിജെപി പ്രവർത്തകർ കാമറ ട്രൈപോഡ് ഉൾപ്പെടെ തള്ളി മറിച്ചിട്ടു. ഇത് ചോദ്യം ചെയ്യതോടെ മാധ്യമ പ്രവർത്തകരെ മൂന്നംഗം സംഘം മർദിക്കുകയായിരുന്നു. ട്വന്റിഫോർ ക്യാമറാമാന് മർദ്ദനമേറ്റ സംഭവത്തിൽ പൂജപ്പുര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.