പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടെന്ന് ആരോപണത്തിൽ പ്രതികരണവുമായി കേസിലെ പരാതിക്കാരി. പരാതിയെ കുറിച്ച് വ്യക്തമായി മന്ത്രി എ കെ.ശശീന്ദ്രന് അറിയാമായിരുന്നെന്ന് യുവതി വ്യക്തമാക്കി. പരാതി നല്‍കുന്നതിന് മുമ്പും പിമ്പും എന്‍ സി പിയിലെ പല നേതാക്കളും വിളിച്ചു. പരാതി നല്‍കിയിട്ടും മൊഴിയെടുക്കാനോ കേസെടുക്കാനോ പൊലീസ് തയാറായില്ലെന്നും പരാതിക്കാരി പറഞ്ഞു. പൊലീസ് സ്‌റ്റേഷനില്‍ നേരിട്ട് ചെന്നിട്ടുപോലും പരിഹസിക്കുന്ന സമീപനമാണ് ഉണ്ടായതെന്നും പരാതിക്കാരി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
തന്‍റെ കുടുംബം മുഴുവന്‍ എന്‍.സി.പിക്കാരാണ്. താന്‍ മാത്രമാണ് ബി ജെ പിയില്‍ ചേര്‍ന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതോടെയാണ് ഏതിര്‍പ്പ് ശക്തമായത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും ബി ജെ പി പ്രവര്‍ത്തനത്തില്‍ സജീവമായി. മാര്‍ച്ച ആറാം തീയതി കുണ്ടറയില്‍ വന്നപ്പോള്‍ പത്മാകരന്‍ അദ്ദേഹത്തിന്‍റെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുകയായിരുന്നു. കാശിന് വേണ്ടിയാണോ ബി ജെ പിയില്‍ പോയതെന്നായിരുന്നു ചോദിച്ചത്. കാശിന് വേണ്ടിയാണെങ്കില്‍ കാശ് ഞാന്‍ തരാമെന്ന് പറഞ്ഞ് കൈയിൽ കയറി പിടിക്കുകയായിരുന്നു.
അന്ന് അതിനെതിരെ പ്രതികരിക്കാന്‍ ധൈര്യം വന്നില്ല. പിന്നീട് തുടര്‍ച്ചയായി തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തി. പണം വാങ്ങിയാണ് ബി ജെ പിയില്‍ ചേര്‍ന്നത് തുടങ്ങിയ കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ഇത് രൂക്ഷമായതോടെയാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ 28ന് പരാതി നല്‍കിയെങ്കിലും ഇതുവരെ പൊലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും യുവതി ആരോപിച്ചു.
Read more
പുറത്തു വന്ന ശബ്ദ സന്ദേശത്തിൽ ശശീന്ദ്രനാണ് എന്ന് വ്യക്തമാക്കിയാണ് മന്ത്രിയുടെ സംസാരം തുടങ്ങുന്നത്, കുറച്ചുദിവസം കഴിഞ്ഞു നേരിട്ട് കാണാമെന്നും പാര്‍ട്ടിയിലെ വിഷയം തീര്‍ക്കണം എന്ന് മന്ത്രി പറഞ്ഞപ്പോള്‍ പിതാവ് തിരിച്ച് പാര്‍ട്ടിയില്‍ വിഷയമൊന്നുമില്ലെന്നും പറയുന്നു. ഗംഗാ ഹോട്ടലിന്റൈ മുതലാളി പത്മാകരന്‍ തന്റെ മകളുടെ കൈക്ക് കേറി പിടിച്ച വിഷയമാണോ, എന്ന് ചോദിക്കുമ്പോള്‍ ആ കേസ് നല്ല നിലയില്‍ തീര്‍ക്കണം എന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്.