ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് തന്നെ, സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച് കോന്നി എം.എല്‍.എ

ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് തന്നെ മത്സരിക്കും. ഇക്കാര്യത്തില്‍ നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതോടെ കോന്നി എംഎല്‍എയും മുന്‍ മന്ത്രിയുമായ അടൂര്‍ പ്രകാശ് പിന്തുണ തേടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ഈ പോസ്റ്റില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കുന്നു

മണ്ഡലത്തിന്റെ ചരിത്രം പറയുന്ന പോസ്റ്റില്‍ ഇടതുപക്ഷത്തിനും ബിജെപിക്കുമെതിരെ പ്രചാരണവും നടത്തുന്നുണ്ട്. ആറ്റിങ്ങലിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം, മണ്ഡലത്തിലെ റെയില്‍വേ വികസനം, തെന്മല- തിരുവനന്തപുരം റെയില്‍വേ, ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശിവഗിരിയുടെ സമഗ്ര വികസനം എന്നിവയെ കുറിച്ചും അടൂര്‍ പ്രകാശ് പോസ്റ്റില്‍ പ്രതിപാദിക്കുന്നുണ്ട്.

മെഡിക്കല്‍ കോളജ്, ഭക്ഷ്യസുരക്ഷാ ലാബ്, കോന്നി താലൂക്ക്, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം തുടങ്ങി എംഎല്‍എയെന്ന നിലയില്‍ കോന്നിയില്‍ നിരവധി വികസന പദ്ധതികള്‍ നടത്തിയിട്ടുള്ള അടൂര്‍ പ്രകാശിനെ ആറ്റിങ്ങലില്‍ മണ്ഡലം പിടിക്കാനാണ് യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്

അടൂര്‍ പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയമുള്ളവരേ ,
ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും യുഡിഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടാന്‍ ലഭിച്ച അവസരത്തെ പൊതു പ്രവര്‍ത്തനരംഗത്ത് ലഭിച്ച അംഗീകാരമായി കണക്കാക്കുന്നു.

ആറ്റിങ്ങല്‍ എന്നും ചരിത്രതാളുകളില്‍ ഇടം പിടിച്ച പ്രദേശമായിരുന്നു. അനീതിക്കും അക്രമത്തിനും എതിരെ പട പൊരുതിയ ജനത. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ മലയാളമണ്ണില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം നയിച്ച പാരമ്പര്യം. ആ മണ്ണിലേക്ക് നിങ്ങളിലൊരാളായി കടന്നു വരുമ്പൊള്‍ എനിക്ക് വളരെയേറെ അഭിമാനമുണ്ട് .

എന്നാല്‍ ഇന്ന് ഭാരതവും കേരളവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. കരുതലും വികസനവും ഉയര്‍ത്തി പിടിക്കേണ്ട കരങ്ങളില്‍ ഊരിപിടിച്ച വാളുമായി “”ഉന്മൂലന സിദ്ധാന്തം” വിളമ്പുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒരുഭാഗത്ത്. മതേതര മൂല്യങ്ങളും സമ്പത്ഘടനയും മാത്രമല്ല സകലരംഗങ്ങളിലും അരാജകത്വം വിളമ്പുന്ന കേന്ദ്രസര്‍ക്കാര്‍ മറുഭാഗത്ത്. ജനം ചെകുത്താനും കടലിനും നടുവിലാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഒരു തെരഞ്ഞെടുപ്പിനെയാണ് നാം അഭിമുഖീകരിക്കുന്നത്. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കും ഇടതുപക്ഷത്തിന്റെ കിരാത ഭരണത്തിനും നാം കൊടുക്കേണ്ട മറുപടിയാണ് ഈ തിരഞ്ഞെടുപ്പ്.

ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാലങ്ങളായുള്ള വികസന മുരടിപ്പ് മാറാന്‍ സമയമായി. ആറ്റിങ്ങലിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാവണം. മണ്ഡലത്തിലെ റെയില്‍വേ വികസനം, തെന്മല- തിരുവനന്തപുരം റെയില്‍വേ, ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശിവഗിരിയുടെ സമഗ്ര വികസനം ഇതൊക്കെ പതിറ്റാണ്ടുകളായി ജനം ആവശ്യപ്പെടുന്ന പ്രധാന കാര്യങ്ങളാണ്.

ടൂറിസത്തിനു അനന്ത സാധ്യതകളുള്ള മണ്ണാണ് ആറ്റിങ്ങല്‍. കിളിമാനൂര്‍ കൊട്ടാരം, ആറ്റിങ്ങല്‍ കൊട്ടാരം, ആശാന്‍ സ്മാരകം, പാപനാശം കുന്നുകള്‍, ചിറയന്‍കീഴ്, വര്‍ക്കല , തെക്കന്‍ മൂന്നാര്‍ എന്നറിയപ്പെടുന്ന പൊന്മുടി, അഗസ്ത്യാര്‍കൂടം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വികസനം എത്തേണ്ടതായിട്ടുണ്ട്. കയര്‍ വ്യവസായം, റബ്ബര്‍ വ്യവസായം എന്നീ മേഖലകളിലെ മുരടിപ്പിന് പരിഹാരം, മുതലപൊഴി ഹാര്‍ബര്‍, സമ്പൂര്‍ണ്ണ മത്സ്യതൊഴിലാളി ഗ്രാമങ്ങള്‍, ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണം; അതിനായി ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാവുമെന്ന് ഉറപ്പ് നല്‍കുന്നു.

ഇത്രയും കാലത്തെ പൊതു പ്രവര്‍ത്തനത്തില്‍ ജനങ്ങളോടൊപ്പം നിന്ന് വിവിധ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും നാടിന്റെ വികസനത്തിലും റെവന്യു – കയര്‍ വകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍ ആറ്റിങ്ങല്‍ ലോക് സഭാ മണ്ഡലത്തില്‍ കാട്ടാക്കട, വര്‍ക്കല താലൂക്കുകള്‍ അനുവദിക്കാനും കയര്‍ മേഖലക്ക് ശക്തിപകരുവാനും സാധിച്ചു എന്നത് ദൈവ നിയോഗമായി കരുതുന്നു.

രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. ഭാരതത്തിന്റെ ബഹുസ്വരത നിലനിര്‍ത്തി അഖണ്ഡത കാത്തു സൂക്ഷിക്കേണ്ട ഈ അവസരത്തില്‍ ജനങ്ങളുടെ ഹൃദയപക്ഷത്ത് എന്നും നിലകൊണ്ടിട്ടുള്ള ഈയുള്ളവന് നിങ്ങളുടെ എല്ലാ പിന്തുണയും അനുഗ്രഹവും ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹാദരങ്ങളോടെ ,
അടൂര്‍ പ്രകാശ്