വലിയ ക്രമസമാധാന പ്രശ്‌നം; വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി; 144 പ്രഖ്യാപിക്കുന്നത് പരിഗണനയിൽ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശത്ത് വലിയ ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. സമരക്കാരില്‍ നിന്നും സംരക്ഷണം തേടിയാണ് അദാനി ഗ്രൂപ്പ് വീണ്ടും ഹൈക്കോടതിയില്‍ എത്തിയത്. സമരക്കാര്‍ക്ക് സ്വന്തം നിയമമാണ്.സര്‍ക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നത് .പോലീസ് നിഷ്‌ക്രിയമാണ്.5000 പോലീസിനെ വിന്യസിച്ചിരുന്നുവെന്ന് സര്‍ക്കാര് കോടതിയെ അറിയിച്ചു. മൂവായിരം പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞു. പൊലീസുകാര്‍ക്ക് പരിക്കേറ്റു,എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ വിഴിഞ്ഞത്തു കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ആവശ്യം ഇന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ ഉയര്‍ത്തി. നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.

തുറമുഖ നിര്‍മാണ സ്ഥലത്തേയ്ക്കു പാറ ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി വരുന്ന വാഹനങ്ങള്‍ കടന്നുപോകാന്‍ സമരക്കാര്‍ അനുവദിക്കുന്നില്ല. പൊലീസ് കാഴ്ചക്കാരായി നില്‍ക്കുന്നു. കോടതി വിധികള്‍ക്കു പുല്ലുവില കല്‍പ്പിക്കുകയാണ്. കഴിഞ്ഞദിവസം വലിയ സംഘര്‍ഷമാണ് പ്രദേശത്തുണ്ടായത്. സമരക്കാര്‍ നിയമം കയ്യിലെടുക്കുന്ന സാഹചര്യമാണ്. നിരവധി പൊലീസുകാര്‍ ആശുപത്രിയിലായെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

ആവശ്യമെങ്കില്‍ 144 പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെ പരിഗണിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്ഥലത്ത് മോശം സാഹചര്യമാണ് നിലനില്‍ക്കുന്നത്. അക്രമം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത 3,000 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചവരില്‍നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.വിഴിഞ്ഞത്തു ക്രമസമാധാനം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വിഴിഞ്ഞം അക്രമത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ വെള്ളിയാഴ്ച്ച ഹൈക്കോടതിയെ അറിയിക്കണമെന്നും അദേഹം ഉത്തരവിട്ടു.