നടിയെ അക്രമിച്ച കേസ്; മെമ്മറികാര്‍ഡും, ഓഡിയോ ക്ലിപ്പുമുള്‍പ്പടെ നഷ്ടപ്പെട്ട തെളിവുകള്‍ പ്രോസിക്യൂഷന് വെല്ലുവിളിയാകും

നടിയെ അക്രമിച്ച കേസില്‍ പ്രതികളെ ശക്തമായ കുരുക്കിട്ടു മുറുക്കാനുള്ള പ്രൊസിക്യൂഷന്‍ ശ്രമത്തിന് കേസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിക്കാത്ത തെളിവുകള്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകള്‍. കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കഴിഞ്ഞ ദിവസവമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 1500 ല്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചനയെങ്കിലും നിര്‍ണായകമായ മറ്റു ചില തെളിവുകള്‍ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതാകും പ്രൊസിക്യൂഷന് വെല്ലുവിളിയാവുക. അതേസമയം, ഡിജിറ്റല്‍ തെളിവുകളാണ് കണ്ടെത്താനുള്ളതെന്നിരിക്കെ ഇവയില്‍ പലതും നശിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നഷ്ടപ്പെട്ടതും ഇതുവരെ ലഭിക്കാത്തതുമായി തെളിവുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും അതിലുണ്ടായിരുന്ന മെമ്മറി കാര്‍ഡുമാണ് കേസിലെ നിര്‍ണായക തെളിവുകളാകേണ്ടിയിരുന്നത്. എന്നാല്‍, അന്വേഷണ സംഘം കൃത്യമായി ഇതിനായി വലവിരിച്ചെങ്കിലും ഈ തെളിവ് കണ്ടെത്താന്‍ സാധിച്ചില്ല. കുറ്റപത്രത്തില്‍ പരാമര്‍ശിച്ചതനുസരിച്ച് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഈ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും തന്റെ മുന്‍ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്നാണ് പറയുന്നത്. അതേസമയം, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിന് പ്രതീഷ് ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫിസിലെത്തി കൈമാറിയെന്നാണ് പള്‍സര്‍ സുനി പൊലീസിനു മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന്, ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടിസ് നല്‍കി. എന്നാല്‍ നോട്ടിസ് ലഭിച്ചതിനു പിന്നാലെ പ്രതീഷ് ചാക്കോ ഒളിവില്‍ പോയി.

പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനെത്തിയ ദിവസമാണ് പ്രതീഷ് ചാക്കോയ്ക്ക് ഫോണും മെമ്മറി കാര്‍ഡും കൈമാറിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പിന്നീട്, അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതീഷ് ചാക്കോയെ നിരീക്ഷിക്കാനും ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടതോടെ തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിക്കുകയും ഇയാള്‍ ഇത് നശിപ്പിച്ചുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്. നടിയുടെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാര്‍ട്ടിന്റെ സിം കാര്‍ഡ് നഷ്ടപ്പെട്ടതും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരിക്കുന്ന സമയത്ത് ജയിലില്‍ വെച്ച് ദിലീപിന് നല്‍കാന്‍ പള്‍സര്‍ സുനി കേസിലെ മാപ്പുസാക്ഷിയും പൊലീസ് ക്ലബ്ബില്‍ സുനിയുടെ സുരക്ഷാ ചുമതലയുമുണ്ടായിരുന്ന പികെ അനീഷിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന ഓഡിയോ ക്ലിപ്പും ഇതോടൊപ്പം നശിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

അതേസമയം, പള്‍സര്‍ സുനിയുടെ മാതാവ്, ഗായിക റിമി ടോമി എന്നിവരടക്കം 16 പേര്‍ നല്‍കിയ രഹസ്യമൊഴികള്‍ കേസില്‍ പ്രതികള്‍ക്കതിരേ നിര്‍ണായകമാകും. രഹസ്യമൊഴികള്‍, കുറ്റസമ്മതമൊഴികള്‍, സാക്ഷിമൊഴികള്‍, സൈബര്‍ തെളിവുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാഹചര്യത്തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍ എന്നിവ പ്രത്യേക പട്ടികയായി കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും. പലതും പ്രതികളുടെ ജാമ്യാപേക്ഷ വേളയില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചവയാണ്.

ബലാത്സംഗത്തിനു പുറമെ, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍, പ്രതിയെ സഹായിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍വയ്ക്കല്‍, ഐടി ആക്ട്പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയും കേസിലെ എ്ട്ടാം പ്രതിയായ നടന്‍ ദിലീപിന് ചുമത്തും. ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗസംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. അറസ്റ്റിലായ സുനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മൂന്നുമാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപ് ജാമ്യത്തിലാണ്.