കര്‍ശന വ്യവസ്ഥയോടെ ആണെങ്കിലും ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന് നടിയും സര്‍ക്കാരും സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ഉപാധിയോടെയാണെങ്കിലും ദൃശ്യങ്ങള്‍ കൈമാറരുതെന്ന് ആക്രമണത്തിനിരയായ നടി. സുപ്രീം കോടതിയില്‍ തന്റെ വാദം എഴുതി നല്‍കിയതിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായതാണ്. ഇതില്‍ വിധി പറയുന്നതിന് മുമ്പ് കേസിലെ ഇരു കക്ഷികളും കേസിലെ വാദങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. കര്‍ശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം. ദൃശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദങ്ങള്‍ എഴുതി നല്‍കിയിട്ടുണ്ട്.

ദൃശ്യങ്ങള്‍ തന്റെ പക്കലും തന്റെ അഭിഭാഷകന്റെ പക്കലും സുരക്ഷിതമായിരിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്നും നടി സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്.

Read more

ഇതിന് പിന്നാലെ മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നതിനെ സുപ്രീംകോടതിയില്‍ സംസ്ഥാനസര്‍ക്കാരും എതിര്‍ത്തിരുന്നു. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങള്‍ പ്രതിയ്ക്ക് കൈമാറരുതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.