നടിയെ അക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സ്‌പെഷൽ ജഡ്ജ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്‌പെഷൽ ജഡ്ജ് ഹണി എം വർഗീസാണ് സുപ്രിംകോടതിക്ക് കത്ത് നല്‍കി.

2021 ഓഗസ്റ്റ് 15 ന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി കീഴ്‌ക്കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. കോവിഡ് ലോക്ക് ഡൗൺ അടക്കമുള്ള സാഹചര്യങ്ങൾ കാരണം നടപടികള്‍ തടസ്സപ്പെട്ടെന്ന് വിചാരണ കോടതി അറിയിച്ചു. ആറു മാസത്തെ സമയം കൂടി ആവശ്യപ്പെട്ടാണ് സ്‌പെഷൽ ജഡ്ജ് കത്തയച്ചിരിക്കുന്നത്.

ലോക്ക് ഡൗൺ, അഭിഭാഷകര്‍ ആവശ്യപ്പെട്ട അവധി എന്നിവ സമയം നഷ്ടപെടുത്തി. ഇതുവരെ 179 സാക്ഷികളെ വിസ്തിരിച്ചു. 124 വസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു. സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉള്‍പ്പെടുന്ന 43 സാക്ഷികളെ കൂടി വിസ്താരത്തിനായി ഉടന്‍ ഷെഡ്യൂള്‍ ചെയ്യുമെന്നും കോടതി അറിയിച്ചു. 11 പ്രതികളുള്ള കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്.