നടിയെ ആക്രമിച്ച കേസ്; സെഷന്‍സ് കോടതി പരിഗണിക്കരുതെന്ന് പ്രോസിക്യൂഷനും അതിജീവിതയും, അപേക്ഷ നല്‍കി

നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കരുതെന്ന ആവശ്യവുമായി അതിജീവിതയും പ്രോസിക്യൂഷനും. സിബിഐ കോടതിക്കാണ് കേസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നത്. അതിനാല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഇത് സംബന്ധിച്ച് ജഡ്ജി ഹണി എം. വര്‍ഗീസിന് മുന്നില്‍ അതിജീവിതയും പ്രോസിക്യൂഷനും അപേക്ഷ സമര്‍പ്പിച്ചു.

ജോലിഭാരം കാരണം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കേസ് കൈമാറാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തിരുന്നു. കേസ് ഫയല്‍ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ പ്രതികള്‍ക്ക് നിലപാട് അറിയിക്കാന്‍ കോടതി സമയം നല്‍കി. കേസ് ഈ മാസം 11 ന് വീണ്ടും പരിഗണിക്കും.

ഹണി എം. വര്‍ഗീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായപ്പോള്‍ കേസ് രേഖകള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യം പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും രേഖാമൂലം അറിയിച്ചു. കേസില്‍ ഇന്ന് വിചാരണ ആരംഭിക്കാനിരുന്നതാണ്. നിലവില്‍ വിചാരണ നടത്തിയ സി ബി ഐ പ്രത്യേക ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് സ്ഥാനക്കയറ്റം ലഭിച്ച് സെഷന്‍സ് ജഡ്ജിയായതിനെ തുടര്‍ന്നാണ് കോടതി മാറ്റം.

Read more

സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റരുതെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അനുവദിച്ചിരുന്നില്ല. അതിജീവിതയുടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിചാരണ വനിത ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തിയത്. വിചാരണ കോടതിക്കെതിരെ ആരോപണമുന്നയിച്ചതിനെ നടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കിയിരുന്നു.