നടിയെ അക്രമിച്ച കേസ്: ദിലീപ് അടക്കമുള്ള മുഴുവന്‍ പ്രതികളോടും ഹാജരാകണമെന്ന് കോടതി; പ്രാഥമിക വാദം അഞ്ചിന് തുടങ്ങും

നടിയെ അക്രമിച്ച കേസില്‍ പ്രാഥമിക വാദം അടുത്ത മാസം അഞ്ചിന് തുടങ്ങും. മുഴുവന്‍ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാന്‍ പറഞ്ഞിട്ടുണ്ട്. എറണാകുളം സിബിഐ കോടതിയിലാണ് വിചാരണ നടപടികള്‍. വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദ്ദേശം.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കേസിലെ വിചാരണ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്ന് കോടതി പറഞ്ഞു. വിചാരണ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പ്രതിയുടെ ആവശ്യം സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. കേസിന്റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടിരുന്നു.