സ്വപ്‌നയ്ക്ക് തിരിച്ചടി; ഗൂഢാലോചന, കലാപശ്രമ കേസുകള്‍ റദ്ദാക്കില്ല, ഹര്‍ജി തള്ളി ഹൈക്കോടതി

സ്വപ്‌ന സുരേഷിന് എതിരെയുള്ള ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കില്ലെന്ന് ഹൈക്കോടതി. മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നാണ് സ്വപ്നയുടെ ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു.

സര്‍ക്കാരിനെ വാദം അംഗീകരിച്ച് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഹര്‍ജി തള്ളിയത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ 164 പ്രകരാം രഹസ്യമൊഴി നല്‍കിയതിന് പിന്നാലെയാണ് സ്വപ്‌നയ്ക്ക് എതിരെ കേസെടുത്തത്. കോടതിയുടെ നടപടി തിരിച്ചടിയല്ലെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ കെ കൃഷ്ണരാജ് പ്രതികരിച്ചു.

കേസില്‍ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള പങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെയുള്ള കേസുകളെന്ന് സ്വപ്‌ന ഹര്‍ജിയില്‍ ആരോപിച്ചു.പി സി ജോര്‍ജ്ജും കേസില്‍ പ്രതിയാണ്. കലാപാഹ്വാനം, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം നിക്ഷിപ്ത താത്പ്പര്യത്തിന് വേണ്ടി തെളിവുകള്‍ ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിന് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന വാദം പരിഗണിച്ചായിരുന്നു നടപടി.