കണ്ണൂര്‍ സ്വദേശിയെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമര്‍ദ്ദനം

കണ്ണൂര്‍ സ്വദേശി ദുബായ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയില്‍. കോഴിക്കോട് പന്തരിക്കരയിലെ ഇര്‍ഷാദിന്റെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരനെയാണ് തട്ടിക്കൊണ്ടുപോയത്. കണ്ണൂര്‍ സ്വദേശിയായ ജസീലിനെയാണ് തടവിലാക്കിയിരിക്കുന്നത്.

ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ നാസറെന്ന സ്വാലിഹിന്റെ സംഘമാണ് ജസീലിനെയും തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. മര്‍ദ്ദനമേറ്റ ജസീലിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. അതേസമയം ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറിന്റെ ഫോട്ടോ പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശിയായ സ്വാലിഹ് അന്വേഷണം തുടങ്ങിയതോടെ കുടുംബസമേതം വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹി വിമാനത്താവളം വഴിയാണ് ഇയാള്‍ കടന്നത്. സ്വാലിഹിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി മുഹമ്മദ് സ്വാലിഹ്, സഹോദരന്‍ ഷംനാദ് എന്നീ പ്രതികള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം.

ഇതിനായി ഇവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. സിബിഐ മുഖേനയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാകുക. ഇന്റര്‍പോളിനെ ഉള്‍പ്പെടെ ബന്ധപ്പെട്ട് ഇരുവരെയും നാട്ടിലെത്തിക്കാനാണ് നീക്കം. കഴിഞ്ഞ മാസം 19ന് ആണ് ഇയാള്‍ വിദേശത്തേക്ക് കടന്നതെന്നും പൊലീസ് കണ്ടെത്തി.