'പാര്‍ട്ടിയില്‍ ഐക്യം സ്ഥാപിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച നേതാവ്'; കോടിയേരിയെ അനുസ്മരിച്ച് എം.എം മണി

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് എംഎം മണി എംഎല്‍എ. പാര്‍ട്ടിയിലെ ഐക്യം സ്ഥാപിക്കുന്നതില്‍ കോടിയേരിയുടെ പങ്ക് വളരെ വലുതായിരുന്നു എന്ന് മണി പറഞ്ഞു. പിബി മെമ്പറെന്ന നിലയില്‍ ഇന്ത്യയിലെ പാര്‍ട്ടിക്ക് വലിയ സംഭാവന ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്നും എംഎം മണി ഓര്‍മ്മിച്ചു.

രോഗം കോടിയേരിയെ നമ്മളില്‍ നിന്നും അപഹരിച്ചുവെന്നത് വേദനയോടെ മാത്രമേ ഓര്‍മ്മിക്കാന്‍ കഴിയൂ. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തില്‍ നിന്നും വന്ന അദ്ദേഹം പിന്നീട് എന്റെ നേതാവായി ഐക്യത്തോടെ പാര്‍ട്ടിയെ നയിച്ചു. പാര്‍ട്ടിയിലെ ഐക്യം സ്ഥാപിക്കുന്നതില്‍ കോടിയേരിയുടെ പങ്ക് വളരെ വലുതായിരുന്നു.

പിണറായി വിജയന്‍, മുഖ്യമന്ത്രിയെന്ന നിലയിലും പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിലും ചുമതല വഹിക്കുമ്പോള്‍ അദ്ദേഹത്തോട് ഒപ്പം നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതും പാര്‍ട്ടിയില്‍ ഐക്യം സ്ഥാപിക്കുന്നതിനും കോടിയേരിക്ക് വലിയ പങ്കുണ്ടായിരുന്നു. 2016 ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിലും അതിന് ശേഷം തുടര്‍ഭരണം നേടിയതിലും കോടിയേരിയുടെ പങ്ക് വളരെ വലുതാണെന്നും എംഎം മണി ഓര്‍മ്മിച്ചു.

പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ ഈങ്ങയില്‍പ്പീടികയിലെ വിട്ടിലേക്കും ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വീട്ടിലെ പൊതു ദര്‍ശനത്തിനും ബന്ധുക്കളുടെ അന്തിമോപചാരത്തിനും ശേഷം 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടു വരും.

വൈകിട്ട് 3 വരെ പാര്‍ട്ടി ഓഫീസിലാകും പൊതുദര്‍ശനം. ശേഷംമൃതദേഹം പയ്യാമ്പലം കടപ്പുറത്ത് സംസ്‌ക്കരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുന്നത്. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തും.

കാല്‍നടയായാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പയ്യാമ്പലത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോകുക. കണ്ണൂര്‍, തലശേരി, ധര്‍മ്മടം, മാഹി എന്നിടങ്ങളില്‍ ദു:ഖ സൂചകമായി സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നതും ഹോട്ടലുകള്‍ തുറക്കുന്നതും തടയില്ല എന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.