ചിതറ കൊലപാതക കേസിലെ പ്രതിയും സി.പി.എമ്മുകാരന്‍; പുലിവാല്‍ പിടിച്ച് കോടിയേരി

ചിതറയില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊന്ന കേസിലെ പ്രതിയും സിപിഎമ്മുകാരനാണെന്ന് വെളിപ്പെടുത്തല്‍. പ്രതി ഷാജഹാന്റെ സഹോദരന്‍ സുലൈമാനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നില്‍. ഇതില്‍ രാഷ്ട്രീയമില്ല. തങ്ങളുടെ കുടുംബം സിപിഎം അനുഭാവമാണ് പുലര്‍ത്തുന്നത്. ഇതുവരെ പരസ്യമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട ബഷീറിന്റെ ബന്ധുക്കളും കൊലപാതകം വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ്. അല്ലാതെ ഇതില്‍ രാഷ്ട്രീയമില്ലെന്നും വെളിപ്പെടുത്തിയിരുന്നു. പ്രതിയും തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് താന്‍ ബഷീറിനെ കൊന്നത് വ്യക്തിവൈരാഗ്യം കാരണമെന്ന് പറഞ്ഞിരുന്നു.

നേരത്തെ കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനും സംഘര്‍ഷം ഉണ്ടാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൊല്ലം ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ ഒരു വയോധികനെ കോണ്‍ഗ്രസ് കൊലപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ചിതറ പഞ്ചായത്തിലെ വളവുപച്ചയില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനായ എ എം ബഷീറിനെയാണ് നിഷ്ഠൂരമായി കോണ്‍ഗ്രസ് ക്രിമിനല്‍ കുത്തിക്കൊന്നത്.

കാസര്‍ഗോഡ് സംഭവത്തില്‍ തിരിച്ചടിക്കുമെന്ന് കോണ്‍ഗ്രസിന്റെ പല നേതാക്കളും ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലത്ത് അവരുടെ ആ ഭീഷണി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. ഒരു ഭാഗത്ത് ഗാന്ധിസത്തിന്റെ വക്താക്കളാണെന്ന് അവകാശപ്പെടുകയും സമാധാനത്തിനായി മുറവിളി കൂട്ടുകയും ചെയ്യുന്ന കോണ്‍ഗ്രസ്, മറുഭാഗത്ത് കൊലക്കത്തി മിനുക്കി കേരളത്തില്‍ ചോരപ്പുഴയൊഴുക്കാന്‍ ശ്രമിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ബഷീറിന്റെ കൊലപാതകത്തിന് പിറകിലുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. ഇനിയും ഈ നാട്ടില്‍ കൊലപാതകം ഉണ്ടാകരുതെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ ഈ നരഹത്യയെ ചൊല്ലി ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലും പ്രകോപിതനാവരുത്. കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനും സംഘര്‍ഷം ഉണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുമുണ്ടാവാന്‍ സാധ്യതയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അതില്‍ വീണു പോവരുതെന്നാണ് കോടിയേരി പറഞ്ഞത്.

പ്രതി സിപിഎമ്മുകാരനാണ് കൃത്യത്തില്‍ രാഷ്ട്രീയമില്ലെന്ന വെളിപ്പെടുത്തലും വന്നതോടെ കോടിയേരി പുലിവാല്‍ പിടിച്ചിരിക്കുകയാണ്.