'ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നം'; ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിവാദത്തില്‍ വി. ശിവന്‍കുട്ടി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ ഒരുമിച്ചിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. എന്നാല്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ എ കെ മുനീറിനെയും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു.

മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവരുടെ മാനസികാവസ്ഥയാണ് തുറന്നുകാട്ടുന്നത്. അത് മുസ്ലിം ലീഗിന്റെ നിലപാട് ആണെന്ന് കരുതുന്നില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. ജെന്‍ഡര്‍ ന്യൂട്രലിറ്റി നടപ്പായാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്നും ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വിവാദ പരാമര്‍ശം.

അതേസമയം ക്ലാസുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തുന്നത് അപകടമാണെന്നും അത് സമൂഹത്തിന് ദോഷം ചെയ്യുമെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ച് ഇരുത്താനുള്ള നീക്കം അംഗീകരിക്കില്ല. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എല്ലാ മത വിശ്വാസികളുടെയും പ്രശ്‌നമാണ്. വിഷയത്തെ ധാര്‍മ്മിക പ്രശ്നമായാണ് ലീഗ് കാണുന്നതെന്നും പിഎംഎ സലാം വ്യക്തമാക്കി.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളിപോകും. ജപ്പാന്‍ ഇതിന് ഉദാഹരണമാണ് ജപ്പാനില്‍ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു. ലിംഗ സമത്വ യൂണിഫോമിനോട് എതിര്‍പ്പില്ല. ലിബറലിസം സ്‌കൂളുകളിലേക്ക് കൊണ്ടുവരുന്നതിനെയാണ് ലീഗ് എതിര്‍ക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.