'സാമൂഹ്യ സുരക്ഷ പെന്‍ഷന് പണം മാറ്റിവെച്ചിട്ടുണ്ട്, പ്രതിസന്ധിയില്ല'; വൃദ്ധരെ പ്രതിപക്ഷം ആശങ്കപ്പെടുത്തരുതെന്ന് ധനമന്ത്രി

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി നല്‍കുന്നുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കോവിഡ് പ്രതിസന്ധിയിലും പെന്‍ഷന്‍ കൊടുത്തിരുന്നു. സാമൂഹ്യ സുരക്ഷ പെന്‍ഷന് പണം മാറ്റി വെച്ചിട്ടുണ്ട്. പെന്‍ഷന്‍ പദ്ധതിയില്‍ പ്രതിസന്ധിയൊന്നുമില്ലെന്നും പ്രതിപക്ഷം വൃദ്ധരായ ആളുകളെ ആശങ്കപ്പെടുത്തുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയാണെന്ന് ആരോപിച്ച് വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.

മാത്യു കുഴല്‍നാടനാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്‌മെന്റിന്റെ പരിണിത ഫലമായി സംസ്ഥാനം നിലവില്‍ അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിഅനുഭവിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ധൂര്‍ത്തും ദുര്‍ചെലവും നിയന്ത്രിക്കാതെ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ തിരിച്ചടവ് ബാധ്യതകളില്‍ നിന്നും പിന്‍മാറുന്നത് ഉള്‍പ്പെടുത്തിയുള്ള നടപടികളിലൂടെ സാമൂഹ്യ ക്ഷേമ പെന്‍ശന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയാണ്. ഇതുമൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്ക സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്.

Read more

അടിയന്തര പ്രമേയ നോട്ടീസിലെ ആരോപണം അടിസ്ഥാന രഹിതമാമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കുന്ന കമ്പനി വായ്പയെടുത്താണ് പെന്‍ഷന്‍ നല്‍കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കടമെടുപ്പിന് സര്‍ക്കാര്‍ ഗ്യാരണ്ടി പിന്‍വലിക്കുന്ന ഉത്തരവ് ഇറക്കി , അതോടെ പെന്‍ഷന്‍കാര്‍ക്ക് ആശങ്കയുണ്ട്. കിഫ്ബിയുെട കടം ബജറ്റിന് പുറത്താണെന്ന് ധനമന്ത്രിക്ക് പറയാനാകുമോ ?ധനസ്ഥിതിയെ കുറിച്ച് സര്‍ക്കാര്‍ കള്ളം പറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.