'കൂട്ടമരണത്തിന് തൊട്ടുമുമ്പ് റെനീസിന്റെ കാമുകി നജ്‌ലയുമായി വഴക്കുണ്ടാക്കി'; ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ടമരണത്തില്‍ പൊലീസിന് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചു. കൂട്ടമരണം നടക്കുന്നതിന് മുമ്പ് റെനീസിന്റെ കാമുകി ക്വാര്‍ട്ടേഴ്സിലെത്തി നജ്‌ലയുമായി വഴക്കിടുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ക്വാര്‍ട്ടേഴ്‌സില്‍ നജ്‌ല അറിയാതെ ഭര്‍ത്താവ് റെനീസ് സ്ഥാപിച്ചിരുന്ന സിസിടിവി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഈ ക്യാമറയില്‍ നിന്നാണ് നിര്‍ണായക ദൃശ്‌യങ്ങള്‍ പൊലീസിന് ലഭിച്ചത്.

റെനീസിന്റെയും കാമുകി ഷഹാനയുടെയും പീഡനങ്ങളെ തുടര്‍ന്നാണ് നജ്‌ല ആത്മഹത്യ ചെയ്തതെന്ന കണ്ടെത്തല്‍ ശരിവെക്കുന്നതാണ് പുതിയ തെളിവുകള്‍. മെയ് 9നാണ് കേസിനാസ്പദമായ സംഭവം. രണ്ട് മക്കളെയും കൊന്ന ശേഷം നജ്‌ല ആത്മഹത്യ ചെയ്യുകയായിരുന്നു. നജ്‌ല ആത്മഹത്യ ചെയ്ത ദിവസം വൈകിട്ട് ഷഹാന ക്വാര്‍ട്ടേഴസിലെത്തി ഹാളില്‍ വെച്ച് നജ്‌ലയുമായി വഴക്കിടുന്ന് ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

തന്നെയും ഭാര്യ എന്ന നിലയില്‍ ക്വാര്‍ട്ടേഴ്‌സില് താമസിക്കാന്‍ അനുവദിക്കണമെന്ന് ഷഹാന നിരന്തരം നജ്‌ലയോട് ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂറിന് ശേഷം ഷഹാന ക്വാര്‌ട്ടേഴ്‌സില്‍ നിന്നും മടങ്ങിപ്പോവുകയും ചെയ്തു. ഇതിന് ശേഷമാണ് നജ്‌ല മക്കളെ കൊന്ന് സ്വയം ജീവനൊടുക്കിയത്. റെനീസിന്റെ നിരന്തര പീഡനങ്ങളും, പരസ്ത്രീ ബന്ധവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

റെനീസിന്റെ കാമുകി ഷഹാനയുടെ പീഡനവും ആത്മഹത്യയ്ക്ക് കാരണമായെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. റെനീസിനെ സഹായിക്കുന് നതരത്തിലാണ് കേസിന്റെ അന്വേഷണം എന്ന് ആരോപിച്ച് നജ്ലയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആലപ്പുഴ എസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.