'വകുപ്പിനെ നിയന്ത്രിക്കാന്‍ കഴിവില്ല, വിളിച്ചാല്‍ എടുക്കില്ല,ഫോണ്‍ അലര്‍ജിയുള്ള മന്ത്രി'; വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം. മന്ത്രിക്ക് ഫോണ്‍ അലര്‍ജിയാണ്. ഔദ്യോഗിക നമ്പരില്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കില്ല. മന്ത്രിക്ക് വകുപ്പിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശനം.

ഇടതുപക്ഷ മുന്നണിക്ക് ചേരുന്ന തരത്തിലല്ല മന്ത്രി വീണാ ജോര്‍ജിന്റെ പെരുമാറ്റവും പ്രവര്‍ത്തനങ്ങളുമെന്നും സിപിഐ നേതാക്കള്‍ വിമര്‍ശിച്ചു. ആരോഗ്യ വകുപ്പില്‍ മന്ത്രിക്ക് നിയന്ത്രണമില്ല. മുന്‍ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടത് സര്‍ക്കാരില്‍ വീണ ജോര്‍ജ് ഇല്ലാതാക്കിയെന്നും സമ്മേളനത്തിലെത്തിയ പ്രതിനിധികള്‍ വിമര്‍ശിച്ചു.

വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള തര്‍ക്കം മുന്നണിക്ക് നാണക്കേടുണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയതെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലയിലെ എല്‍ഡിഎഫ് യോഗങ്ങളില്‍ വേണ്ട വിധത്തില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. രാഷ്ട്രീയ വിഷയങ്ങളില്‍ പോലും ശരിയായ ചര്‍ച്ചകള്‍ നടക്കുന്നില്ല. പ്രശ്‌നങ്ങളോടുള്ള മുഖ്യ പാര്‍ട്ടികളുടെ സമീപനമാണ് ഇതിന് കാരണമെന്നും വിമര്‍ശനമുയര്‍ന്നു.