'മുല്ലപ്പെരിയാറിൽ പുതിയ ഡാം'; സുപ്രീംകോടതിയെ വെല്ലുവിളിച്ചിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയെ അവഗണിക്കുന്ന ഒന്നും തന്നെ ഗവർണറുടെ നയ പ്രഖ്യാപനത്തിൽ പറഞ്ഞിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്നാട്ടിലെ ജനങ്ങൾക്ക് ജലം ഉറപ്പ് വരുത്തിക്കൊണ്ടും കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കൂടി ഉറപ്പ് വരുത്തിക്കൊണ്ടും മുന്നോട്ട് പോകും. കോടതിയെ വെല്ലുവിളിച്ചിട്ടില്ല, ആരെയും വെല്ലുവിളിക്കുന്നതല്ല സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

‘തമിഴ്നാടുമായി ചർച്ച നടത്തി മാത്രമേ മുന്നോട്ട് പോകുകയുള്ളു. ജനുവരി 5നു തമിഴ്നാട് നിയമസഭയിൽ നടത്തിയ നയ പ്രഖ്യാപനത്തിൽ 152 അടിയാക്കുമെന്ന് ഉണ്ടായിരുന്നു. കേരളത്തിന്റെ ആശങ്കയാണ് മുന്നോട്ട് വച്ചത്. തമിഴ്നാടുമായി ചർച്ച നടത്തി തന്നെ മുന്നോട്ട് പോകും’- റോഷി അഗസ്റ്റിൽ മാധ്യമങ്ങളോട് പറഞ്ഞു.

നയപ്രഖ്യാപനത്തിൽ ഉള്ളത് ജനങ്ങളോടുള്ള സർക്കാരിന്റെ കരുതൽ മാത്രമാണ്. ആരേയും വെല്ലുവിളിക്കുന്ന ഒന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ല. തർക്കം ഉണ്ടാകേണ്ട സാഹചര്യം ഇവിടെയില്ല. തെറ്റിധാരണകൾ അവസാനിക്കും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാറില്‍ ഡാം നിർമ്മിക്കുമെന്ന നയപ്രഖ്യാപനത്തിനെതിരെ തമിഴ്‌നാട് രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയുടെ നിലപാടിന് വിരുദ്ധമാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന്‍ പറഞ്ഞു.

ഡാം സുരക്ഷിതമാണെന്നാണ് സുപ്രീം കോടതി വിലയിരുത്തിയിട്ടുള്ളത്. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ നയപ്രഖ്യാപനത്തിലൂടെ അഭിപ്രായം പറയുന്നത് ശരിയില്ല. ഇത് കോടതിയെ അറിയിക്കും. കൂടിയാലോചനയില്ലാതെ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും തമിഴ്‌നാട് വ്യക്തമാക്കി.