'രാജ്യം ഭരിക്കുന്നവര്‍ക്ക് ഭയം'; നാഷ്ണല്‍ ഹെറാള്‍ഡ് കേസിലെ ഇ.ഡി നീക്കം നേതാക്കളെ അപമാനിക്കാനെന്ന് വി.ഡി സതീശന്‍

നാഷ്ണല്‍ ഹെറാള്‍ഡ് കേസിലെ ഇ ഡി നീക്കം നേതാക്കളെ അപമാനിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രധാനമന്ത്രിയാകാന്‍ അവസരം നല്‍കിയിട്ടും അത് വേണ്ടെന്നു വച്ച മഹതിയായ സോണിയ ഗാന്ധിയെയാണ് കേന്ദ്രം ആക്രമിക്കുന്നത്. രാജ്യം ഭരിക്കുന്നവര്‍ക്ക് ഭയം ആണെന്നും കോണ്‍ഗ്രസ് കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

സോണിയഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സോണിയ ഗാന്ധിക്കോ രാഹുല്‍ഗാന്ധിക്കോ വാഴ്ച സംഭവിച്ചിട്ടില്ല. രണ്ട് തവണ പ്രധാനമന്ത്രി പദം കിട്ടിയിട്ടും സ്വീകരിക്കാതെ മാറി നിന്ന നേതാവാണ് സോണിയ. പുകമറയുണ്ടാക്കി അപമാനിക്കാനാണ് ഇ ഡി ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

അതേസമയം ഇ ഡി പറയുന്നത് വിശ്വസിക്കാനാകില്ലെന്നും സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റുന്നത് അട്ടിമി നടത്താനാണോ എന്നും അദ്ദേഹം ചോദിച്ചു. കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ഇ ഡി പറയുന്നത്. സര്‍ക്കാരിനും പൊലീസിനുമെതിരെ ആരോപണമുണ്ട്. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ പൊലീസ് ഭീഷണിപ്പെടുത്തി. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ആരോപണങ്ങളുണ്ട്. ഇ ഡി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. അധികാര പരിധി കടന്ന് പ്രവര്‍ത്തിക്കുന്നുവെന്നും ഇത്തരത്തില്‍ രാജ്യവ്യാപകമായി ആരോപണമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.