'ഗൂഢാലോചന കേസുകള്‍ റദ്ദാക്കണം'; സ്വപ്‌ന സുരേഷിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് എതിരെ രജിസ്റ്റര്‍ ചെയ്ത രണ്ട് ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എ എ സിയാദ് റഹ്‌മാനാണ് വിധി പറയുക. മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം. കേസില്‍ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള പങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെയുള്ള കേസുകളെന്ന് സ്വപ്‌ന ഹര്‍ജിയില്‍ ആരോപിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി സി ജോര്‍ജുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍ പരാതി നല്‍കിയത്. പി സി ജോര്‍ജ്ജും കേസില്‍ പ്രതിയാണ്. കലാപാഹ്വാനം, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം നിക്ഷിപ്ത താത്പ്പര്യത്തിന് വേണ്ടി തെളിവുകള്‍ ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ അന്വേഷണം തുടരുന്ന ഈ ഘട്ടത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. നേരത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിന് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന വാദം പരിഗണിച്ചായിരുന്നു നടപടി.