ജനിച്ചപ്പോള്‍ ഒരു കൈപ്പത്തിയുടെ മാത്രം വലിപ്പം; 380 ഗ്രാം തൂക്കവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് ആശുപത്രി വിട്ടു

380ഗ്രാം ഭാരവുമായി 23-ാം ആഴ്ചയില്‍ ഗുരുതരാവസ്ഥയില്‍ പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവിന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പുനര്‍ജന്മം. ലൂര്‍ദ് ആശുപത്രിയിലെ നവജാത ശിശുരോഗവിദഗ്ദ്ധന്‍ ഡോ. റോജോ ജോയുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം നൂതനചികിത്സാമാര്‍ഗ്ഗത്തിലൂടെ രാവും പകലും ആത്മസമര്‍പ്പണം ചെയ്ത് തിരികെ കൊണ്ടുവന്നതാണ് കുഞ്ഞുകാശ്‌വിയുടെ കുരുന്നു ജീവന്‍.

ഇന്ത്യയില്‍ മാത്രമല്ല ദക്ഷിണേഷ്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള
കണക്കുകള്‍ പ്രകാരം ഹൈദരാബാദില്‍ ജനിച്ച ഏറ്റവും ഭാരംകുറഞ്ഞ ശിശുവും ലൂര്‍ദിലെ കുഞ്ഞു കാശ്‌വിയും തമ്മില്‍ വെറും 5 ഗ്രാം മാത്രമേ ഭാരവ്യത്യാസമുള്ളൂ. അഞ്ചാം മാസം വയറുവേദനയെത്തുടര്‍ന്നാണ് മെയ് മാസം 1-ാം തീയതി ഉത്തര്‍പ്രദേശ് സ്വദേശിയും ലൂര്‍ദ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗം ഡി.എന്‍.ബി.
മെഡിക്കല്‍ വിദ്യാര്‍ത്ഥികൂടിയായ ഡോ. ദിഗ് വിജയ്‌യുടെ ഭാര്യ ശിവാങ്കിയെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സങ്കീര്‍ണ്ണതകള്‍ ഉളള ഗര്‍ഭധാരണമായിരുന്നതിനാലും മുമ്പ് മൂന്നുതവണ ഗര്‍ഭമലസിപ്പോയിട്ടുളളതിനാലും കാലങ്ങള്‍ കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ അപകടം കൂടാതെ പുറത്തെടുക്കുന്നതിനായി ലൂര്‍ദ് ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബിനു സെബാസ്റ്റ്യന്റെ കീഴില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പൂര്‍ണ്ണവളര്‍ച്ചയെത്താതെ ജനിച്ച നവജാതശിശുവിന് ജനിച്ചയുടന്‍ സ്വന്തമായി ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുളളതിനാല്‍ കൃത്രിമ ശ്വാസം നല്കി അത്യാധുനിക ചികിത്സ സംവിധാനങ്ങളുളള അഡ്വാന്‍സ്ഡ് സെന്റ്ര്‍ ഫോര്‍ നിയോനേറ്റല്‍ കെയര്‍ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.

മാസംതികയാതെ ജനിച്ചതിനാല്‍ കുഞ്ഞ് കാശ്‌വിയുടെ തലച്ചോറിന്റെ വളര്‍ച്ചയും ഹൃദയമിടിപ്പും ശ്വാസകോശത്തിന്റെയും മറ്റ് ആന്തരികാവയവങ്ങളുടെ വളര്‍ച്ചയും സൂക്ഷമമായി നിരീക്ഷിച്ച് വിദഗ്ദ്ധപരിചരണം നല്കി വൈകല്യങ്ങള്‍ കൂടാതെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയെന്നുളളത് ഡോക്ടര്‍മാര്‍ നേരിട്ട കടുത്ത വെല്ലുവിളിയായിരുന്നു.

അതിലുപരിയായി അമ്മയുടെ ഗര്‍ഭപാത്രത്തിലേതുപോലെയുളള ഈര്‍പ്പവും ശരീരത്തിലെ ചൂടും നിലനിര്‍ത്തി അണുബാധയുണ്ടാകുവാന്‍ ഇടയുളള എല്ലാ സാഹചര്യങ്ങളെയും പ്രതിരോധിച്ച് നവജാതശിശുരോഗ പരിചരണത്തില്‍ പ്രത്യേക പരിശീലനം നേടിയ നഴ്‌സുമാരുടെ സംഘം ഏറ്റവും കരുതലോടെ രാവും പകലും കുഞ്ഞു കാശ്‌വിക്ക് പരിചരണമേകി.

പതിനാറ് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ് ഗുരുതരാവസ്ഥ തരണം ചെയ്ത കുഞ്ഞ് സ്വയം ശ്വാസം എടുക്കുന്നുവെന്ന് ഉറപ്പുവരുത്തിയശേഷം നിയോനേറ്റല്‍ ഐ.സി.യുവിലെ ബബിള്‍സി- പാപ്പിലേക്ക് മാറ്റി. തുടര്‍ന്ന് രണ്ട് മാസത്തോളം നിയോനേറ്റല്‍ ഐ.സി.യുവില്‍ ഇന്‍ക്യൂബേറ്ററില്‍ വിദഗ്ദ്ധ
പരിചരണത്തില്‍ കഴിഞ്ഞു. നൂട്രിഷണല്‍ തെറാപ്പി, ഡെവലപ്പ്‌മെന്റ് സപ്പോര്‍ട്ടീവ് കെയര്‍, കംഗാരു മദര്‍ കെയര്‍ (കെ.എം.സി) എന്നീ നൂതന ചികിത്സാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചായിരുന്നു കുഞ്ഞ് കാശ്‌വിയെ ചികിത്സിച്ചത്.

പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ചില കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന നേത്ര സംബന്ധമായ അസുഖം (റെറ്റിനോപതി ഓഫ് പ്രിമെച്ചൂരിറ്റി) പരിഹരിക്കുന്നതിനു വേണ്ടിയുളള ചികിത്സയും കുഞ്ഞിനു നല്‍കിയിരുന്നു. ജനിച്ചപ്പോള്‍ ഒരു കൈപ്പത്തിയുടെ വലുപ്പം മാത്രമുണ്ടായിരുന്ന കുഞ്ഞു കാശ്‌വിക്ക് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുമ്പോള്‍ 380 ഗ്രാമില്‍ നിന്നും ശരീരഭാരം ഒന്നര കിലോയായി ഉയര്‍ന്നിരുന്നു.