നല്‍കാനുള്ളത് 35 കോടി, കൊച്ചി മെട്രോയുടെ സുരക്ഷ പിന്‍വലിച്ച് പൊലീസ്

കൊച്ചി മെട്രോയുടെ സുരക്ഷയില്‍ നിന്ന് പൊലീസുകാരെ പിന്‍വലിച്ചു. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന 80 പൊലീസുകാരെയാണ് തിരികെ വിളിച്ചിരിക്കുന്നത്. സുരക്ഷ നല്‍കിയതിന്റെ വകയില്‍ 35 കോടിയോളം രൂപ മെട്രോ ഇതുവരെ നല്‍കാനുണ്ട്. ഇത് കിട്ടാത്തതിനാലാണ് സുരക്ഷ പിന്‍വലിക്കാനുള്ള പൊലീസ് തീരുമാനം.

കഴിഞ്ഞ നാല് വര്‍ഷമായി മെട്രോ സുരക്ഷാ ചുമതലയ്ക്കായി പണം നല്‍കിയിട്ടില്ല. 35 കോടി രൂപയില്‍ ഒരു രൂപ പോലും പൊലീസിന് ലഭിച്ചിട്ടില്ല. മെട്രോയ്ക്ക് തരാന്‍ പണമില്ലെന്നും ലാഭത്തിലാകുമ്പോള്‍ നല്‍കാമെന്നുമാണ് മെട്രോ റെയില്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്. പണം വാങ്ങിയുള്ള സുരക്ഷാ കരാര്‍ ഉണ്ടാക്കിയത് ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരിക്കുന്ന സമയത്താണ്.

കൊച്ചി മെട്രോയ്ക്ക് പ്രതിദിനം ഒരു കോടി രൂപയോളമാണ് നഷ്ടം നേരിടുന്നത്. 1,092 കോടിയാണ് 2017 മുല്‍ 21 വരെയുള്ള കാലയളവില്‍ ആകെ നേരിട്ടനഷ്ടം. പ്രതിദിനം മൂന്നര ലക്ഷത്തോളം യാത്രക്കാര്‍ മെട്രോയ്ക്ക് ഉണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും, കൊച്ചി നഗരപരിസരത്തെ 11 ലക്ഷം വരുന്ന ജനസംഖ്യയില്‍ ദിവസേന മെട്രോ ഉപയോഗിക്കുന്നവര്‍ 35000 ത്തിനും 40000 ഇടയില്‍ മാത്രമാണ്. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും കുറവ് നേരിട്ടിരുന്നു.