എന്‍.ഡി.ആര്‍.എഫ് കേരളത്തിലേയ്ക്ക്, രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളും; സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 23,000 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. വയനാട്ടില്‍ മാത്രം 10000 പേരാണ് ക്യാമ്പിലുള്ളത്. എന്‍ഡിആര്‍എഫിന്റെ നാലുസംഘം കേരളത്തിലേക്ക് തിരിച്ചു. ഭോപ്പാലില്‍ നിന്ന് സേനയുടെ നാലുസംഘം എത്തും. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങി. കോഴിക്കോട് മുക്കത്ത് കനത്ത മഴയില്‍ തോട്ടുമുക്കം, കാരശേരി, ചെറുവാടി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. കക്കയം ഡാം അല്‍പ സമയത്തിനുള്ളില്‍ മൂന്ന് അടിവരെ തുറക്കും. വലിയ അളവില്‍ വെള്ളം വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം വട്ടപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടു. പാലക്കാട്, കോഴിക്കോട്, കോട്ടയം, പാല, മൂവാറ്റുപുഴ, മുക്കം ടൗണുകള്‍ വെള്ളത്തിലായി. നെടുമ്പാശേരി വിമാനത്താവളം വെള്ളത്തിലായി. മറ്റന്നാള്‍ വരെ പ്രവര്‍ത്തനം നിര്‍ത്തി. പല ട്രെയിനുകളും വൈകിയോടുകയാണ്. മിക്ക ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടിയിലായി. ഞായറാഴ്ച വരെ കാലവര്‍ഷം അതിശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. വയനാട് മേപ്പാടി പുത്തുമലയില്‍ നൂറേക്കറോളം സ്ഥലം ഒലിച്ചു പോയി. ദുരന്തനിവാരണ സേനയും സൈന്യവും സ്ഥലത്തെത്തി.

ഈരാറ്റുപേട്ടയിലും ഉരുള്‍പൊട്ടി, നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നു. ഇതിനിടെ കേന്ദ്ര ജല കമ്മീഷന്‍ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. മൂന്നാറും മാങ്കുളവും മറയൂരും കോഴിക്കോട് തെങ്ങിലക്കടവും അട്ടപ്പാടിയും പൂര്‍ണമായി ഒറ്റപ്പെട്ടു. ഭവാനി, ശിരുവാണി, വരഗാര്‍ പുഴകള്‍ കര കവിഞ്ഞു . റോഡും വൈദ്യുത ബന്ധങ്ങളും തകര്‍ന്നു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമാണ്.

Read more

റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തടസപ്പെട്ട നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്തമഴയും വെള്ളപ്പൊക്കവും റെയില്‍ – റോഡ് ഗതാഗതത്തെയും ബാധിച്ചു.