കേരളം വില കൊടുത്തു വാങ്ങിയ മൂന്നര ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഇന്ന് കൊച്ചിയില്‍ എത്തും 

കേരളം വില കൊടുത്തു വാങ്ങിയ മൂന്നര ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ ഇന്ന് സംസ്ഥാനത്തെത്തും. സെറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സിനാണ് ഇത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്‌സിൻ എത്തുക. തുടര്‍ന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വാഹനത്തിൽ മഞ്ഞുമ്മലിലെ കെ.എം.സി.എൽ വെയർഹൗസിലേക്ക് മാറ്റും. പിന്നീട് മറ്റ് ജില്ലകളിലേക്കും നൽകും.

18- 45 പ്രായമുളളവരിൽ ഗുരുതര രോഗം ഉള്ളവർക്കും പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വിഭാഗങ്ങൾക്കുമാണ് ഈ വാക്സിൻ നൽകുന്നതിൽ മുൻഗണന. ഏതാനും സ്വകാര്യ ആശുപത്രികളിൽ വാക്സിൻ വിതരണം തുടങ്ങി. 1250 രൂപയാണ് ഈടാക്കുന്നത്.

18- 45 പ്രായമുളളവരിൽ നിലവിൽ കാൻസർ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മറ്റുരോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. ഇവർക്ക് കോവിഡ് ബാധിക്കുന്നത് കൂടുതൽ അപകടകരമാകാൻ സാധ്യതയുള്ളതിനാലാണിത്. സമൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ബസ് കണ്ടക്ടര്‍മാര്‍, കടകളിലെ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നൽകും. മേഖലയും വിതരണത്തിന് തയ്യാറെടുക്കുന്നു.

ഇതുവരെ 74 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് വാക്‌സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളത്. ആദ്യ ഘട്ടത്തിലുള്ളവർക്കും രണ്ടാം ഘട്ടത്തിലുള്ളവർക്കും ഇപ്പോഴും നൽകിക്കൊണ്ടിരിക്കുകയാണ്. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് നൽകേണ്ടതുണ്ട്. 18-45 പ്രായപരിധിയിലുള്ളവരിൽ വാക്‌സിനെടുക്കാത്ത നിരവധി പേരുണ്ട്. കേന്ദ്രത്തിന്റെ വിഹിതമായി ലഭിക്കുന്ന വാക്‌സിൻ ഈ വിഭാഗങ്ങൾക്കാണ് ഇപ്പോൾ നൽകി വരുന്നത്. സർക്കാർ വിലകൊടുത്തു വാങ്ങുന്ന വാക്‌സിൻ കൂടി എത്തുന്നതോടെ മറ്റു വിഭാഗങ്ങൾക്കും വാക്‌സിൻ നൽകുന്നത് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.