അഭിമന്യു വധം: ആര്‍.എസ്.എസ് ഭീകരത തന്നെയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

ആലപ്പുഴ പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ പതിനഞ്ച് വയസ്സുകാരനായ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ സംഭവം ആര്‍എസ്എസിന്റെ ഭീകരവാദത്തെ തുറന്നു കാട്ടുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.

ഇന്ത്യയിലുടനീളം ഹിന്ദുത്വഭീകരവാദികള്‍ നടത്തിവരുന്ന വംശഹത്യകള്‍ക്കും ഭീകരവാദ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കുന്ന സംഘമാണ് ആര്‍എസ്എസ്. കേരളത്തില്‍ ആര്‍എസ്എസ് നടത്തുന്ന ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളെ ഗൗരവത്തോടെ കാണാനോ ശിക്ഷാ നടപടി സ്വീകരിക്കാനോ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ ഫലം കൂടിയാണ് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞദിവസം നടന്ന അഭിമന്യുവിന്റെ കൊലയുമായി ബന്ധപ്പെട്ട കാര്യങ്ങളെ നിസാരവത്കരിക്കാനാണ് ഭരണകൂടവും പോലീസും ശ്രമിക്കുന്നത്. കേവല രാഷ്ട്രീയ കൊലപാതകമായും ഗുണ്ടാവിളയാട്ടമായും ചിത്രീകരിച്ച് ലഘൂകരിക്കാനാണ് ഇടതു ഭരണകൂടം ശ്രമിക്കുന്നത്.

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തിവരുന്ന ആയുധശേഖരവും പരിശീലനവും ഇന്ന് വ്യാപകമാണ്. ആയുധശേഖരം കണ്ടെത്താനും പരിശീലനം നിരോധിക്കാനും കേരള സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തില്‍ സംഘ്പരിവാര്‍ ശക്തി പ്രാപിക്കുന്നത് ഇത്തരം പരിശീലന കേന്ദ്രങ്ങളില്‍ കൂടിയാണ്. സംഘ്പരിവാറുകാര്‍ കുറ്റക്കാരായ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് – ഭരണകൂട രഹസ്യ ബന്ധവും പുറത്തുവന്നതാണ്. ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന് കീഴ്‌പ്പെടുന്ന ധാരാളം സംഭവങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.