11 പേർക്ക് കൂടി നിപ രോ​ഗലക്ഷണം; 54 പേർ ഹൈ റിസ്ക് പട്ടികയിൽ, കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസം കോവിഡ് വാക്സിനേഷനില്ല

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേർക്ക് കൂടി രോ​ഗലക്ഷണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്.

രോഗലക്ഷണമുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. എട്ട് പേരുടെ സാംപിളുകള്‍ അന്തിമപരിശോധനയ്ക്ക് എന്‍ഐവി പുണെയിലേക്കയച്ചു.

സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരില്‍ 129 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 54 പേര്‍ ഹൈ റിസ്ക് പട്ടികയിലാണ്. ഇതില്‍ 30 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

രോഗലക്ഷണങ്ങളുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്ന് രാത്രി മുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജമായിട്ടുണ്ട്.

പരിശോധനയ്ക്ക് അയച്ച എട്ടുപേരുടെ ഫലം ഇന്ന് കിട്ടും. അതിന് ശേഷം തുടര്‍നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് താലൂക്കില്‍ രണ്ട് ദിവസത്തെ കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന പരിശോധന നടത്താവുന്നതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.