വേട്ടയാടപ്പെടുമോയെന്ന് പേടി; ജഡ്ജിമാര്‍ ജാമ്യം അനുവദിക്കാന്‍ മടിക്കുന്നു; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

വേട്ടയാടപ്പെടുമോയെന്ന് പേടിച്ച് ജഡ്ജിമാര്‍ ജാമ്യം അനുവദിക്കാന്‍ മടിക്കുന്നുവെന്ന വിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഹൈക്കോടതികള്‍ക്കും സുപ്രീം കോടതികള്‍ക്കും ഇതിനാല്‍ പ്രവര്‍ത്തന സമയം ലഭിക്കുന്നില്ലെന്നും അദേഹം വിമര്‍ശിച്ചു.
ജാമ്യാപേക്ഷയില്‍ നടപടിയെടുത്താല്‍ തങ്ങള്‍ വേട്ടയാടപ്പെടുമോയെന്ന് ജില്ലാകോടതികള്‍ ഭയക്കുന്നു. ചീഫ് ജസ്റ്റിസായി ചുമതലയേറ്റശേഷം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം.

പൊതുജനങ്ങളുമായി ഏറ്റവുമധികം സംവദിക്കുന്ന നിയമസംവിധാനമാണ് ജില്ലാകോടതികള്‍. ഹൈക്കോടതിയെയും സുപ്രീംകോടതിയെയും പോലെ പ്രാധാന്യമേറിയത്. സുപ്രധാന വിഷയങ്ങളില്‍ സുപ്രീംകോടതി വലിയ വിധികളെല്ലാം പറയുമ്പോള്‍ ജില്ലാകോടതികള്‍ സാധാരണ പൗരരുടെ സമാധാനം, സന്തോഷം, വിശ്വാസം എന്നിവ ഉറപ്പാക്കാന്‍ നിലകൊള്ളുന്നു.

കോവിഡ് കാലത്തുള്‍പ്പെടെ രാജ്യം അതിനു സാക്ഷിയായതാണ്. ജില്ലാകോടതികള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നമാണ് അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തയാണ്. മുതിര്‍ന്ന അഭിഭാഷകര്‍ തങ്ങളുടെ ജൂനിയര്‍ അഭിഭാഷകര്‍ക്ക് മാന്യമായ ജീവിതം നയിക്കുന്നതിന് ന്യായമായ പ്രതിഫലം നല്‍കണമെന്നും അവര്‍ അടിമകളല്ലെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.