അദ്ധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍; ചെന്നിത്തല കോണ്‍ഗ്രസ് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായേക്കും

കോണ്‍ഗ്രസില്‍ വീണ്ടും അഴിച്ചുപണിക്കുള്ള സാധ്യത. അധ്യക്ഷ സോണിയാഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാനാണ് തീരുമാനം. ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക്, രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ് എന്നിവര്‍ക്കാകും മുന്‍ഗണന. ഹരിയാന പിസിസി അധ്യക്ഷ ഷെല്‍ജയെ നീക്കണമെന്ന ആവശ്യം ഭൂപീന്ദ്രര്‍ ഹൂഡ അനുകൂലികളായ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ഈ പശ്ചാത്തലത്തില്‍ വനിതാ, ദളിത് പ്രാതിനിധ്യമായി ഷെല്‍ജയെയും പരിഗണിച്ചേക്കാം.

സോണിയാഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവാണ് മുകുള്‍ വാസ്‌നിക്, പാര്‍ട്ടിയുമായി ഒരിടയ്ക്ക് അകല്‍ച്ചയിലായിരുന്ന സച്ചിന്‍ പൈലറ്റും, പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റിയ രമേശ് ചെന്നിത്തലയും, മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദിനെയും പരിഗണിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതു അഭിപ്രായം ഉയരുന്നത്.

അതിനിടെ അഹമ്മദ് പട്ടേലിന് പകരക്കാരനായി ദേശീയ നേതൃത്വത്തില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെയും പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എഐസിസി നേതൃതലത്തില്‍ വന്‍ അഴിച്ചുപണിക്കാണ് ഹൈക്കമാന്റ് ഒരുങ്ങുന്നത് എങ്കിലും, അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാന്‍ തയ്യാറല്ലെന്ന നിലപാടാണ് രാഹുല്‍ഗാന്ധി ഇപ്പോഴും സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടര്‍ന്നേക്കും. അനാരോഗ്യമുള്ളതിനാല്‍ പാര്‍ട്ടിയുടെ ദൈന്യം ദിനകാര്യങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെടുന്നില്ല.

അടിയന്തര യോഗങ്ങളില്‍ മാത്രമാണ് സോണിയാ ഗാന്ധി ഇപ്പോള്‍ പങ്കെടുക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് നാല് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാന്‍ ആലോചന നടക്കുന്നത്. പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാന്‍ കൂടുതല്‍ വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍ വേണമെന്ന നിലപാടിലാണ് ഹൈക്കമാന്റ്. സംസ്ഥാന പിസിസികളെയും ശക്തമാക്കാനുള്ള തീരുമാനം പാര്‍ട്ടിക്കുണ്ട്.