മോദി ചിത്രം വലിച്ചുകീറി; ആരാധികയുടെ 'ശവവാഹിനി' ഇതരഭാഷകളിലേക്ക് 

അല്ലയോ രാജൻ … സസ്യങ്ങൾ ചാരങ്ങളാകുകയും
നദികൾ ശവവാഹിനികളാകുകയും ചെയ്യുന്നു
ചുടലക്കാട്ടിൽ ഇടമില്ല, മഞ്ചം ചുമക്കാനാളില്ല
വിലപിക്കാനാരുമില്ല ശബ്ദമില്ലാതെ ചിതറി ഞങ്ങൾ….

ആത്മസംതൃപ്തിക്കായി ഭക്തകവിതകൾ മാത്രം  എഴുതിയിരുന്ന അഹമ്മദാബാദ് സ്വദേശിയായ  ഗുജറാത്തി വീട്ടമ്മ പറുൾ ഖാക്കാർ സമകാലിക ഇന്ത്യയുടെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞപ്പോൾ എഴുതിപ്പോയതാണ് “ശഹവവാഹിനി” എന്ന പതിനാലുവരി കവിത. ഇപ്പോഴവർക്ക് ലഭിച്ചിരിക്കുന്നത് ദേശവിരുദ്ധപ്പട്ടമാണ്. ബിജെപി അനുഭാവം പുലർത്തിയിരുന്ന  കുടുംബത്തിൽ നിന്നും വരുന്ന പറൂൾ  മോഡി പ്രധാനമന്ത്രിയായപ്പോൾ പുകഴ്ത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടയാളാണ്.

കവിതയുടെ ആദ്യവരികൾ വായിച്ച് ഇതൊരു വിലാപഗീതം മാത്രമാണെന്ന് കരുതണ്ട. ശക്തമായ രീതിയിൽ മോദിയെ വിമർശിക്കുന്നതാണ് അവസാന ഭാഗം

“നഗ്നനായ രാജാവിപ്പോൾ മുടന്തനും ക്ഷീണിതനുമാണ്
സൗമ്യത ലവലേശം നിങ്ങൾക്കില്ലെന്നത്  എന്നെയും കാണിക്കൂ”

എന്ന വരികളാണ് സംഘാനുകൂലികളെ രോഷാകുലരാക്കിയിരിക്കുന്നത്. കവിതയിലുടനീളം പകർച്ചവ്യാധിക്കാലത്ത് സർക്കാർ നടത്തിയ അശാസ്ത്രീയ
നീക്കങ്ങളും അനാസ്ഥയെയും വിവേചനത്തെയുമെല്ലാം   ആലങ്കാരികമായി വിമർശനവിധേയമാക്കിയിട്ടുണ്ട്. ബിജെപി യുടെ ഐടി സെൽ ഇവരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതുവരെ 28,000 വിദ്വേഷ കമന്റുകളാണ് വിവിധ സംഘ് പ്രൊഫൈലുകളിൽ നിന്നും പുറത്തുവന്നിട്ടുള്ളത്.  സ്ത്രീവിരുദ്ധതയും അസഭ്യങ്ങളും നിറഞ്ഞുതുളുമ്പുകയാണ് കമന്റുകളിൽ .  ദേശവിരുദ്ധ, രാജ്യദ്രോഹി തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും അവർ ഉയർത്തുന്നത്.

ശവവാഹിനി ഇപ്പോൾ  ഹിന്ദി, ഇംഗ്ലീഷ്, ആസ്സാമി, തമിഴ്, മലയാളം, ഭോജ്‌പുരി,
ഉറുദു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷിലേക്ക് സലിൽ ത്രിപാഠിയും ഹിന്ദിയിലേക്ക് ഇല്യാസ് ഷെയ്‌ഖും  മൊഴിമാറ്റം ചെയ്ത വേർഷനുകൾ വൈറലായി പ്രവഹിക്കുകയാണ്. പറുൾ രചിച്ച ഏതാനും ഭക്തിഗീതങ്ങൾ ഗുജറാത്തിൽ  പ്രശസ്തങ്ങളാണ്. അവരെ മുക്തകണ്ഠം പുകഴ്ത്തിയിരുന്ന  എഴുത്തുകാരനും ആർഎസ്സ്എസ്സ്  അനുകൂലിയുമായ വിഷ്ണുപാണ്ഢ്യ പോലും ഇപ്പോൾ വേട്ടക്കാരുടെ കൂടെ നിലയുറപ്പിച്ചിരിക്കുകയാണ്.

അതേസമയം മാദ്ധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ മൃണാൾ പാണ്ഡെ,
മെയ്ക്ക് അപ്പ് കലാകാരി  മനീഷി ജെയ്ൻ എന്നിവർ പറുളിനെ അനുകൂലിച്ച് പ്രതികരിച്ചതോടെ നിരവധിപേർ  സോഷ്യൽ മീഡിയ ബുള്ളിയിങ്ഗിനെതിരെ രംഗത്തുവന്നു . ഗുജറാത്തി ലേഖക് മണ്ഡൽ (Gujarati Writers Forum) അവരുടെ രചനാ സ്വാതന്ത്ര്യത്തിന് പിന്തുണ നൽകി.

“ഏതൊരു വ്യക്തിക്കും അവർക്കു മനസ്സിലുള്ളത് എഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇപ്പോൾ വ്യക്തിപരമായി അവരിലെ സ്ത്രീത്വത്തെ  അവഹേളിക്കുന്ന അപരിഷ്കൃതരുടെ സാന്നിദ്ധ്യം ഗുജറാത്തിനെ മലിനമാക്കിയിരിക്കുന്നു.” കോളമിസ്റ്റായ ഉർവിഷ് കോത്താരി അഹമ്മദാബാദിൽ പറഞ്ഞു. തന്റെ കവിത പിൻവലിക്കില്ലെന്ന് പറുൾ  ഖാക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.