ആണവഭീഷണി; ‘ലോകാവസാന ഘടികാരം’ 30 സെക്കൻഡ് മുന്നോട്ടാക്കി

വാഷിങ്ടൻ∙ ലോകാവസാനത്തിന്റെ അർധരാത്രിയാകാൻ ഘടികാരത്തിൽ ഇനി രണ്ടേ രണ്ടു മിനിറ്റ് മാത്രം. ആണവായുധങ്ങളും യുദ്ധങ്ങളുമായി മനുഷ്യർ ഭൂമിയിൽ സർവനാശം ‍വിതയ്ക്കുന്നതിന്റെ തോതളക്കാനുള്ള പ്രതീകാത്മക ഘടികാരത്തിന്റെ സൂചികളാണ് അപായസൂചന നൽകുന്നത്. ലോകാവസാന ഭീഷണിയെപ്പറ്റി ഓർമപ്പെടുത്തുന്നതു ഷിക്കാഗോ ആസ്ഥാനമായുള്ള ബുളറ്റിൽ ഓഫ് അറ്റോമിക് സയന്റിസ്റ്റ്സ് കൂട്ടായ്മയിലെ ശാസ്ത്രജ്ഞർ.

അർധരാത്രിയാകാൻ രണ്ടു മിനിറ്റും മുപ്പതു സെക്കൻഡുമെന്ന അവസ്ഥയിലായിരുന്നു ഘടികാരസൂചികൾ ഇതുവരെ. ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകളും സൂചിപ്പിക്കുന്ന പ്രവചനാതീത സാഹചര്യവുമാണു ഘടികാര സൂചികൾ 30 സെക്കൻഡ് മുന്നോട്ടാക്കാൻ പ്രേരിപ്പിച്ചതെന്ന് ശാസ്ത്രജ്ഞ സംഘടനയുടെ സിഇഒ റേച്ചൽ ബ്രോൻസൻ പറഞ്ഞു. ആണവായുധങ്ങൾ വികസിപ്പിക്കാൻ ചൈനയും പാക്കിസ്ഥാനും ഇന്ത്യയും കാണിക്കുന്ന ആവേശത്തെയും ബ്രോൻസൻ വിമർശിച്ചു. ആണവയുദ്ധഭീഷണി ഇല്ലാതാക്കുന്നതിൽ ലോകനേതാക്കൾ പരാജയപ്പെട്ടെന്നും വിലയിരുത്തി.

∙ അന്ന്

65 വർഷം മുൻപ് യുഎസും സോവിയറ്റ് യൂണിയനും മൽസരിച്ച് ഹൈഡ്രജൻ ബോംബ് പരീക്ഷണങ്ങൾ നടത്തിയ 1953ൽ, അർധരാത്രിക്ക് രണ്ടു മിനിറ്റ് ശേഷിപ്പിച്ചു ഘടികാരസൂചികൾ ക്രമീകരിച്ചിരുന്നു.

∙ പിന്നോട്ടാക്കാൻ

ഘടികാരം പിന്നോട്ടാക്കാൻ ശാസ്ത്രജ്ഞർ നിർദേശിക്കുന്ന ചില കാര്യങ്ങൾ: ഉത്തര കൊറിയയെ ഉന്നമിട്ടുള്ള ട്രംപിന്റെ അധികപ്രസംഗം നിർത്തുക; ചർച്ചകൾക്കായി യുഎസും ഉത്തര കൊറിയയും വാതിലുകൾ തുറന്നിടുക; ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങൾക്കു മൂക്കുകയറിടാൻ ലോകം ഒറ്റക്കെട്ടായി മാർഗം കണ്ടെത്തുക.

∙ ലോകാവസാന ഘടികാരം

ഘടികാരസൂചികൾ അർധരാത്രിക്ക് ഏഴു മിനിറ്റ് കൂടിയെന്ന നിലയിൽ 1947 ലാണു ലോകാവസാന ഘടികാരം (Doomsday Clock) നിലവിൽവന്നത്. സാഹചര്യങ്ങൾ വിലയിരുത്തി ഘടികാരസൂചികളുടെ സ്ഥാനം നിർണയിക്കുന്നത് ബുളറ്റിൽ ഓഫ് അറ്റോമിക് സയന്റിസ്റ്റ്സിലെ പ്രത്യേക സമിതി. ഇതിൽ 15 നൊബേൽ ജേതാക്കളുമുണ്ട്.

മാനവരാശിയുടെ നിലനിൽപ്പു നേരിടുന്ന ഭീഷണിയുടെ അപകടകരമായ അവസ്ഥ സൂചിപ്പിക്കുന്ന അളവുകോലാണു ‘ഡൂംസ്ഡേ ക്ലോക്ക്’. ആണവ ഭീഷണിയും കാലാവസ്ഥാ വ്യതിയാനവും മൂലം വന്നുചേരാവുന്ന മഹാദുരന്തത്തെ അർധരാത്രി (12 മണി) എന്നാണു ക്ലോക്കിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം സൂചി മുന്നോട്ടാക്കാൻ കാരണമായതു നാലു തവണ– ഇരുരാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് 1968ൽ; ആണവ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കാൻ ഇന്ത്യയും പാക്കിസ്ഥാനും വിസമ്മതിച്ച 1969 ൽ; ഇന്ത്യ, പാക്കിസ്ഥാൻ അണവ പരീക്ഷണങ്ങൾ നടന്ന 1974 ലും 1998 ലും.