ക്യാമറ ഓഫ് ചെയ്യിച്ച് മൂന്നാംമുറ!; ഇതു താന്‍ടാ കേരള പോലീസ്

ആള്‍മാറാട്ടത്തട്ടിപ്പു നടത്തിയ കേസില്‍ അറസ്‌റ്റിലായ യുവാവിനു മാധ്യമപ്രവര്‍ത്തകര്‍ കാണ്‍കേ അടിമാലി ജനമൈത്രി പോലീസ്‌ സ്‌റ്റേഷനില്‍ ക്രൂരമര്‍ദനം. എറണാകുളം മുനമ്പം സ്വദേശി ഡിറ്റോമോനെയാണു പത്രസമ്മേളനത്തിനിടെ പോലീസ്‌ മര്‍ദിച്ചത്‌.

ഇന്നലെ ഉച്ചയോടെയാണു സി.ഐ. ഓഫീസില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്‌. എസ്‌.ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്‌ച മംഗലാപുരത്തുനിന്നാണു ഡിറ്റോയെ പിടികൂടിയത്‌. എക്‌സൈസ്‌ ഉദ്യോഗസ്‌ഥന്‍, വിമുക്‌തഭടന്‍, പ്രവാസി തുടങ്ങിയ വേഷങ്ങളില്‍ തട്ടിപ്പു നടത്തിയ പ്രതി നാളുകളായി പോലീസിനെ വട്ടംചുറ്റിക്കുകയായിരുന്നു. രണ്ടുവര്‍ഷത്തിനിടെ ഇയാള്‍ അരക്കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു പരാതി.

പ്രതിയുടെ വിവരങ്ങള്‍ കൈമാറാന്‍ ഇന്നലെ രാവിലെ 10.30-നു പോലീസ്‌ സ്‌റ്റേഷനില്‍ സി.ഐ: പി.കെ. സാബു പത്രസമ്മേളനം വിളിച്ചു. പ്രതിയുടെ സാന്നിധ്യത്തില്‍ എസ്‌.ഐ. കുറ്റകൃത്യം സി.ഐയോടു വിവരിച്ചു. തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തകരോടു ക്യാമറ ഓഫ്‌ ചെയ്യാന്‍ ആവശ്യപ്പെട്ട സി.ഐ, പ്രതിയുടെ മുതുകില്‍ മുട്ടുകാല്‍കൊണ്ടു മര്‍ദിച്ചു. പ്രതി നിലവിളിച്ചിട്ടും മര്‍ദനം തുടര്‍ന്നു. പിടികൂടിയപ്പോള്‍ മുതല്‍ പോലീസ്‌ വാഹനത്തിലിട്ടും അല്ലാതെയും മര്‍ദിച്ചതല്ലേയെന്നു പ്രതി ചോദിക്കുന്നുണ്ടായിരുന്നു. ഇയാളെ പിന്നീടു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു