Wednesday, 19 August 2026
‘Honest storytelling is a powerful means of change
07:05:51 AM IST
#Trending

‘മിസ്റ്റര്‍ സ്റ്റാലിനെ ജയിലിലടച്ചു, ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ടാവാം, എങ്കിലും അറസ്റ്റ് നല്ലൊരു കീഴ്വഴക്കമാണ്’, പൊതുവേദിയില്‍ അശ്ലീല അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗവും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് കങ്കണ

SHARE

നടി തൃഷയ്ക്കെതിരായ ദ്വയാര്‍ഥപ്രയോഗത്തില്‍ തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത വിജയ് സര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ച് നടിയും ബി.ജെ.പി. എം.പിയുമായ കങ്കണ റണൗട്ട്. ഉദയനിധിയുടെ അറസ്റ്റ് ഭാവിയിലേക്ക് നല്ല മുന്നറിയിപ്പാണെന്നും ബിജെപി കങ്കണ അഭിപ്രായപ്പെട്ടു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കങ്കണയുടെ പ്രതികരണം.

‘പൊതുവേദിയില്‍ അശ്ലീല അധിക്ഷേപങ്ങളും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. മിസ്റ്റര്‍ സ്റ്റാലിനെ ജയിലിലടച്ചു. അദ്ദേഹം ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ടാവാം, എങ്കിലും അറസ്റ്റ് നല്ലൊരു കീഴ്വഴക്കമാണ്’, എന്നായിരുന്നു കങ്കണയുടെ കുറിപ്പ്.

കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ ഡി.എം.കെ. പ്രതിഷേധത്തിനിടെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയിയെ വിമര്‍ശിച്ച് സംസാരിക്കുന്നതിനിടെ സദസ്സില്‍ നിന്ന് ചിലര്‍ തൃഷയുടെ പേര് വിളിച്ചു പറഞ്ഞു. തുടര്‍ന്ന് ഉദയനിധി നടത്തിയ പരാമര്‍ശം നടി തൃഷയെ അധിക്ഷേപിക്കുന്നതും അശ്ലീല ചുവയുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടി വലിയരീതിയില്‍ പ്രതിഷേധം ഉയരുകയായിരുന്നു.

സംഭവം രാഷ്ട്രീയ വിവാദമായതോടെ ഉദയനിധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ കഴിഞ്ഞ ദിവസം ചെന്നൈയിലെ വസതിയില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഉദയനിധിക്ക് ജാമ്യം ലഭിച്ചെങ്കിലും രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നു. ഉദയനിധിയുടെ അറസ്റ്റിനെ രാഷ്ട്രീയമായി ഡിഎംകെ പ്രതിരോധിക്കാന്‍ നോക്കിയെങ്കിലും സിനിമ മേഖലയില്‍ നിന്നും രാഷ്ട്രീയ മേഖലയില്‍ നിന്നും രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്

ഉദയനിധിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് നടിയും ബി.ജെ.പി. നേതാവുമായ ഖുഷ്ബു സുന്ദറും രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ അന്തസ്സിനെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തൃഷയോട് അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും ഖുഷ്ബു ആവശ്യപ്പെട്ടു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →