'ഇന്ത്യ കൊള്ളയടിച്ച, ഹിന്ദുക്കളെ കൊന്ന്, ബാക്കിയുള്ളവരെ മതം മാറ്റി ജിഹാദികളാക്കിയ ബാബറിനെ വാഴ്ത്തരുത്'; സീരിസിന് എതിരെ സംഘപരിവാര്‍ ആക്രമണം

ഹിന്ദി വെബ് സീരീസ് ദി എംപയറിന് എതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം. സീരിസിന്റെ ട്രെയ്‌ലര്‍ പുറത്തെത്തിയതോടെയാണ് അണ്‍ഇന്‍സ്റ്റാള്‍ ഹോട്ട്സ്റ്റാര്‍ എന്ന കാമ്പെയ്ന്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയത്. ‘മുസ്ലിം ആക്രമിയായ ബാബറിനെ വാഴ്ത്തുന്നു’ എന്നാണ് സീരീസിന് എതിരെയുള്ള സംഘപരിവാര്‍ ആരോപണം.

”ഇന്ത്യയെ കൊള്ളയടിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കുകയും ബാക്കിയുള്ളവരെ മതം മാറ്റി ജിഹാദികളാക്കുകയും ചെയ്ത ആക്രമികളെ 2021ല്‍ ആഘോഷിക്കുകയാണ്. നിര്‍മ്മാതാവിനും, സംവിധായനും തിരക്കഥാകൃത്തിനുമൊന്നും നാണമില്ലേ” എന്ന രീതിയിലുള്ള വിദ്വേഷ ട്വീറ്റുകളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്.

ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയുടെ കീഴിലുള്ള ഓഫീസര്‍ക്ക്, ബാബറിനെ സീരീസ് അനാവശ്യമായി ആഘോഷിക്കുകയാണ് എന്ന പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ സീരീസിന് 2019ലെ ബാബറി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഹോട്ട്സ്റ്റാര്‍ വ്യക്തമാക്കുകയായിരുന്നു.

അലെക്സ് റൂതര്‍ഫോഡിന്റെ എംപെയര്‍ ഓഫ് മുഗള്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് പീരീഡ് ഡ്രാമയായ സീരീസ് ഒരുക്കിയിരിക്കുന്നത്. ഷബാന ആസ്മി, ദിനോ മോറിയ, ദൃഷ്ടി ദാമി, കുനാല്‍ കപൂര്‍, അദിത്യ സേല്‍, ഷാഹേര്‍ ബംബാ, രാഹുല്‍ ദേവ് എന്നിവരാണ് സീരിസില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നത്.