'സഹായം ചോദിച്ചപ്പോള്‍ പലരും മുഖം കറുപ്പിച്ചു, വിവാഹം നടന്നെങ്കിലും ആ ബന്ധം വിജയിച്ചില്ല'; ശരണ്യയെ കുറിച്ച് സീമ ജി. നായര്‍ പറഞ്ഞത്..

പ്രേക്ഷകര്‍ക്കിടയിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും വലിയൊരു നൊമ്പരം ബാക്കി വെച്ചാണ് ശരണ്യ വിട വാങ്ങുന്നത്. വര്‍ഷങ്ങളായുള്ള പോരാട്ടത്തിന് ഒടുവിലാണ് താരം അര്‍ബുദത്തിന് കീഴടങ്ങിയത്. 2012ല്‍ ആണ് ശരണ്യയ്ക്ക് ആദ്യമായി ട്യൂമര്‍ വരുന്നത്. നടി സീമ ജി നായര്‍ പറഞ്ഞ വാക്കുകളാണ് വേദനയാവുന്നത്.

2012ല്‍ ഓണക്കാലത്താണ് ശരണ്യയ്ക്ക് ആദ്യമായി തലച്ചോറിലെ ട്യൂമര്‍ തിരിച്ചറിയുന്നത്. അന്നു താന്‍ സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ വൈസ് പ്രസിഡന്റാണ്. സഹായം അഭ്യര്‍ത്ഥിച്ച് ശരണ്യ വിളിച്ചു. അന്നു മുതല്‍ അവള്‍ തന്റെ കുഞ്ഞനിയത്തിയാണ്. പെട്ടെന്നു തന്നെ ശരണ്യയെ ആര്‍സിസിയില്‍ അഡ്മിറ്റ് ചെയ്ത് ഓപ്പറേഷന്‍ നടത്തി.

തൊട്ടടുത്ത വര്‍ഷവും അതേ രോഗം വന്നു, മൂന്നും നാലും അഞ്ചും ആറും വര്‍ഷത്തിലും ഇതേ പ്രശ്നത്തിന് ഓപ്പറേഷന്‍ ആവര്‍ത്തിക്കേണ്ടി വന്നു. തൈറോയിഡ് രോഗം മൂര്‍ച്ഛിച്ചതോടെ ഗ്ലാന്‍ഡ് തന്നെ നീക്കം ചെയ്തു. ഇടയ്ക്ക് ഫിറ്റ്സ് വരും, അതിസങ്കീര്‍ണമായ അവസ്ഥയിലാകും അപ്പോള്‍. ഇതിനിടയില്‍ വിവാഹം നടന്നെങ്കിലും ആ ബന്ധം വിജയിച്ചില്ല.

ഏഴാം വട്ടം ഈ വര്‍ഷവും രോഗം വന്നു. ആദ്യമാദ്യം ഓപ്പറേഷന്‍ സമയത്ത് പലരും സഹായിച്ചിരുന്നു. വീണ്ടും വീണ്ടും രോഗം വരുമ്പോള്‍ എന്തുചെയ്യാനാണ്. സഹായം ചോദിച്ചപ്പോള്‍ പലരും മുഖം കറുപ്പിച്ചു. ചിലര്‍ പണം നല്‍കി. നിവൃത്തിയില്ലാതെയാണ് ഫെയ്സ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചത്.

50000 രൂപയെങ്കിലും കിട്ടിയാല്‍ മതിയെന്നേ അന്നു ചിന്തിച്ചുള്ളൂ. പക്ഷേ, വീഡിയോ കണ്ടിട്ട് ആദ്യ ദിവസം തന്നെ ഓപ്പറേഷനുള്ള പണം ശരണ്യയുടെ അക്കൗണ്ടിലെത്തി എന്നാണ് സീമ നേരത്തെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.