ഒറ്റയടിക്ക് ചാരായം കുടിച്ചതോടെ നെഞ്ചും വയറുമെല്ലാം കത്തുന്നത് പോലെ തോന്നി, പിന്നെ തിരക്കഥയും വാങ്ങി നടന്നു പോയി: ഇന്നസെന്റ്

സിനിമയില്‍ തുടക്ക കാലത്ത് അവസരങ്ങള്‍ ലഭിക്കാന്‍ വേണ്ടി താന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് ഇന്നസെന്റ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. തിരക്കഥയും എടുത്ത് പോയ ആളോട് അത് തിരിച്ചു വാങ്ങാനായി ചാരായം കഴിച്ചതിനെ കുറിച്ചാണ് ഇന്നസെന്റ് പറയുന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ കൊതിച്ച് നടക്കുന്ന കാലം. അന്ന് രണ്ട് പെണ്‍കുട്ടികള്‍ എന്നൊരു സിനിമ മോഹന്‍ സംവിധാനം ചെയ്യുകയാണ്. അതിന്റെ ചിത്രീകരണം എറണാകുളത്തായിരുന്നു. കാട്ടൂര്‍ ബാലന്‍ എന്നൊരാള്‍ സിനിമയില്‍ സ്‌ക്രിപ്റ്റ് എഴുതാന്‍ സഹായിക്കുന്നുണ്ട്.

ആ സിനിമയുടെ ഭാഗമായപ്പോള്‍ സുരാസു എന്നൊരാളെ പരിചയപ്പെട്ടു. സിനിമാ ഷൂട്ടിംഗ് നടക്കുന്നതിനിടെ സുരാസു മോഹന്റെ സ്‌ക്രിപ്റ്റും എടുത്തു കൊണ്ട് പോയി. ആ സിനിമയില്‍ തനിക്കൊരു ചെറിയ വേഷം പറഞ്ഞിട്ടുണ്ടായിരുന്നു. മോഹനുമായുള്ള തര്‍ക്കത്തിനിടെ സുരാസു സ്‌ക്രിപ്റ്റും കൊണ്ട് പോയതിനാല്‍ തനിക്കും സങ്കടമായി.

ആ കഥാപാത്രം നഷ്ടപ്പെടുമോ എന്ന ടെന്‍ഷനായിരുന്നു. സുരാസുവിനെ തപ്പി പോയപ്പോള്‍ ഒരു ചാരായ ഷാപ്പില്‍ വച്ച് കണ്ടുമുട്ടി. സുരാസു ചാരായം കഴിച്ച് ഇരിക്കുകയാണ്. താന്‍ ചെന്ന് അയാളെ ഒന്ന് നോക്കിയ ശേഷം ഒരു നൂറ് മില്ലി ചാരായത്തിന് ഓര്‍ഡര്‍ ചെയ്തു.

അത് വന്നതും ഒറ്റ വലിക്ക് കുടിച്ച് തീര്‍ത്തു. വീണ്ടും ഒരു നൂറ് കൂടി ഓര്‍ഡര്‍ ചെയ്തു. ഒറ്റ വലിക്ക് കുടിച്ചു. താന്‍ ആദ്യമായാണ് ചാരായം കുടിക്കുന്നത്. പരിചയക്കുറവും ഒറ്റയടിക്ക് കുടിച്ചതും കാരണം നെഞ്ചും വയറുമെല്ലാം കത്തുന്നത് പോലെ തോന്നി.

പിന്നെ സുരാസുവിന്റെ കൈയ്യില്‍ നിന്നും തിരക്കഥ വാങ്ങി കക്ഷത്തില്‍ വച്ച് താന്‍ നടന്നു പോയി. അയാള്‍ അത് നോക്കി നിന്നു. അതൊരു രസകരമായ അനുഭവമാണ് എന്നാണ് ഇന്നസെന്റ് പറയുന്നത്.