നടന്‍മാര്‍ക്ക് ഒപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിന് വഴക്ക്, ചിത്ര നേരിട്ടത് കടുത്ത പീഡനങ്ങള്‍; ഫോണ്‍ സംഭാഷണം പുറത്ത്

നടിയും അവതാരകയുമായ വി.ജെ. ചിത്രയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം. ചിത്രയുടെ മരണത്തിന് പിന്നാലെ കേസില്‍ അറസ്റ്റിലായ നടിയുടെ ഭര്‍ത്താവ് ഹേംനാഥ് സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. ഡിസംബര്‍ 9ന് നസ്രത്ത്‌പെട്ടിലെ ആഡംബര ഹോട്ടലിലാണ് ചിത്ര ആത്മഹത്യ ചെയ്തത്.

സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ ചോദ്യം ചെയ്‌തെന്നും ശുചിമുറിയില്‍ കയറി വാതില്‍ അടക്കുകയും കടുംകൈ ചെയ്യുമെന്നും ഒരിക്കലും കരുതിയിരുന്നില്ലെന്നും ഫോണ്‍ സംഭാഷണത്തില്‍ ഹേംനാഥ് രവി പറയുന്ന ഭാഗമാണ് മാധ്യമങ്ങള്‍ പുറത്തു വിട്ടത്. ചിത്രയെ ഹേംനാഥ് ശാരീരികമായി ഉപദ്രവിക്കുന്നതിന് താന്‍ സാക്ഷിയാണെന്ന് പറഞ്ഞ് നടിയുടെ സുഹൃത്ത് സെയ്ദ് രോഹിത്തും രംഗത്തെത്തിയിരുന്നു.

ഹേംനാഥിന് ഒപ്പമുള്ള ജീവിതത്തില്‍ ചിത്ര സംതൃപ്ത ആയിരുന്നില്ലെന്നും നിരന്തരം പീഡനം ഏറ്റിരുന്നതായും സെയ്ദ് രോഹിത് പറഞ്ഞു. സീരിയല്‍ സെറ്റില്‍ മദ്യപിച്ചെത്തി ഹേംനാഥ് വഴക്കിട്ടിരുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ ചിത്രയുടെ അമ്മ നിര്‍ബന്ധിച്ചിരുന്നു.

എന്നാല്‍ വിവാഹനിശ്ചയത്തിന് ശേഷം വീട്ടുകാരെ അറിയിക്കാതെ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദ്ദത്തിലാക്കി. പാണ്ഡ്യന്‍ സ്റ്റോഴ്‌സ് സീരിയലിലെ നടന്‍മാര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനെയും ഹേംനാഥ് എതിര്‍ത്തിരുന്നു.

ചിത്രയുടെ ഫോണില്‍ നിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബര്‍ പൊലീസ് വീണ്ടെടുത്തതിന് ശേഷം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡിസംബര്‍ 15ന് ആണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.