അറപ്പുളവാക്കുന്ന ലൈംഗിക പീഡനദൃശ്യങ്ങള്‍ സീരിയലില്‍; ഉള്ളടക്കത്തെ ന്യായീകരിച്ച ചാനലിന് രണ്ടര ലക്ഷം രൂപ പിഴ

അറപ്പുളവാക്കുന്ന ലൈംഗിക പീഡനത്തിന്റെ അടക്കം അതീവ വയലന്‍സ് രംഗങ്ങള്‍ അടങ്ങിയ സീരിയല്‍ ഭാഗം സംപ്രേഷണം ചെയ്തതിന് ചാനലിന് പിഴശിക്ഷ. സണ്‍ ടിവിയ്ക്കാണ് ബ്രോഡ്കാസ്റ്റിംഗ് കണ്ടന്റ് കംപ്ലെയ്ന്റ്‌സ് അതോറിട്ടി രണ്ടര ലക്ഷം രൂപ പിഴ വിധിച്ചത്. സണ്‍ ടിവിയുടെ പ്രൈംടൈം പരമ്പരയായ കല്യാണ വീടിലാണ് ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെട്ടത്. ചാനലിന്റെ നടപടിയെ വിമര്‍ശിച്ച അതോറിട്ടി, ഈ മാസം 23 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ കല്യാണ വീട് പരമ്പരയ്ക്ക് മുമ്പ് ചാനല്‍ ക്ഷമാപണം എഴുതി പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവുണ്ട്. മെയ് 14, 15 തിയതികളില്‍ സംപ്രേഷണം ചെയ്ത എപ്പിസോഡുകളിലാണ് രംഗങ്ങള്‍ ഉള്‍പ്പെട്ടത്. മേട്ടി ഒലി ഫെയിം തിരുമുരുഗന്‍ എം ആണ് പരമ്പരയുടെ സംവിധായകന്‍. ചിത്രത്തില്‍ നായകവേഷത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. സീരിയലിലെ വിവാദ ഭാഗങ്ങളില്‍, പ്രതിനായികയായ വനിതാകഥാപാത്രം, വാടകക്കെടുത്ത ഗുണ്ടാസംഘത്തോട് തന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെടുകയാണ്.

നിര്‍ദേശാനുസരണം ഗുണ്ടകള്‍ കുറ്റിക്കാട്ടിലേക്ക് ഇവരെ വലിച്ചിഴച്ചു കൊണ്ടു പോകുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് മറ്റ് സംഘാംഗങ്ങളോടും പോയി എന്‍ജോയ് ചെയ്യാന്‍ ഗുണ്ടാതലവന്‍ നിര്‍ദേശിക്കുന്നതും സീരിയലിലുണ്ട്.

ജൂണ്‍ 28- ന്റെ എപ്പിസോഡില്‍ ബലാത്സംഗം ചെയ്ത അക്രമികള്‍ക്കെതിരെ കടുത്ത ശിക്ഷയാണ് പ്രതിനായികയും സഹായിയും ചേര്‍ന്ന് നടപ്പാക്കുന്നത്. അക്രമികളായ ഗുണ്ടകളുടെ ലിംഗം ഛേദിച്ച് തീയിലെറിയുന്നതാണ് സംപ്രേഷണം ചെയ്തത്. സീരിയല്‍ സംപ്രേഷണം ചെയ്തതിന് പിന്നാലെ, കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. പരാതികള്‍ വ്യാപകമായതോടെയാണ്, ബ്രോഡ്കാസ്റ്റിംഗ് കണ്ടന്റ് കംപ്ലെയ്ന്റ്സ് അതോറിട്ടി ചാനലിനും സീരിയല്‍ നിര്‍മ്മാതാക്കളായ തിരു പിക്ചേഴ്സിനും നോട്ടീസ് അയച്ചത്. ചാനലിലെ ഉള്ളടക്കത്തെ നിര്‍മ്മാതാക്കളും ചാനല്‍ അധികൃതരും ന്യായീകരിച്ചു.