അനാഥമന്ദിരത്തില്‍ വെച്ച് തിളച്ച കാപ്പി വീണ് ഗുരുതരമായി പൊള്ളി, അമ്മ ഇനി തേടിയെത്തില്ല എന്ന് തിരിച്ചറിഞ്ഞു: ഭാഗ്യലക്ഷ്മി

ബിഗ് ബോസ് വേദിയില്‍ ബാല്യകാലത്തെ ഇരുണ്ട ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാഗ്യലക്ഷ്മി. അച്ഛന്റെ വേര്‍പാടിന് ശേഷം അമ്മ അനാഥാലയത്തില്‍ ആക്കിയതിനെ കുറിച്ചും ഒടുവില്‍ കാന്‍സര്‍ ബാധിച്ച് അമ്മ തങ്ങളെ വിട്ടു പോയതിനെ കുറിച്ചുമാണ് ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞിരിക്കുന്നത്. മുറിഞ്ഞു പോയ ഫിലിം തുണ്ടുകള്‍ പോലെ ആയിരുന്നു തന്റെ ബാല്യം എന്നാണ് താരം പറയുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍:

ഞങ്ങള്‍ അഞ്ചു മക്കള്‍, അഞ്ചാമതാണ് ഞാന്‍. അതില്‍ രണ്ടുപേരെ ഞാന്‍ കണ്ടിട്ടില്ല. മുറിഞ്ഞു പോയ ഫിലിം തുണ്ടുകള്‍ പോലെ ആയിരുന്നു എന്റെ ബാല്യം. അച്ഛന്റെ വേര്‍പാടിന് ശേഷം ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്നും പോയി. അമ്മയ്ക്കൊപ്പം ഞാന്‍ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. എങ്കിലും മറ്റുള്ള രണ്ടുപേര്‍ എവിടെ എന്ന് പോലും എനിക്ക് അറിവ് ഉണ്ടായിരുന്നില്ല. അങ്ങനെ ഇരുന്നപ്പോള്‍ അമ്മ ചോദിച്ചു നമുക്ക് ഒരു സ്ഥലം വരെ പോകാം എന്ന്. അങ്ങനെ ഞാന്‍ അമ്മയ്ക്ക് ഒപ്പം പോയി, ആദ്യമായി ബസില്‍ കയറുന്നതും അന്നാണ്. അമ്മ തനിച്ചാക്കി മടങ്ങി, ഒരുപാട് കരഞ്ഞു.

പിന്നീടാണ് അത് അനാഥമന്ദിരമാണെന്ന് തിരിച്ചറിഞ്ഞത്. ഇന്നും അതൊരു പേടിയാണ്. അവിടെ നിന്നാണ് ഒറ്റപ്പെടല്‍ ആരംഭിച്ചത്. ചേട്ടനും ചേച്ചിയും അവിടെ ഉണ്ടായിരുന്നു. അഞ്ചാം വയസ്സില്‍ മുഖത്ത് തിളച്ച കാപ്പി വീണ് പൊള്ളി, ഗുരുതരമായ പൊള്ളലായിരുന്നു. അമ്മ തന്നെ തേടി വരില്ലെന്ന് തിരിച്ചറിഞ്ഞതിന് ശേഷം അവിടവുമായി പൊരുത്തപ്പെട്ടു. നാല് വര്‍ഷത്തോളം അവിടെയായിരുന്നുവെന്നും അവിടുത്തെ ഒറ്റപ്പെടല്‍ മാറ്റിയെടുക്കാനായിരുവന്നു പാട്ടും മറ്റുമൊക്കെ പഠിച്ചു തുടങ്ങിയതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

നാല് വര്‍ഷത്തിനു ശേഷം അമ്മയുടെ ചേച്ചി ആ അനാഥമന്ദിരത്തിലെത്തി തങ്ങളെ കൂട്ടിക്കൊണ്ട് തമിഴ്‌നാട്ടിലേക്ക് കൊണ്ടു വന്നു. അവിടെ നിന്ന് വന്നതിന്റെ സന്തോഷമുണ്ടായിരുന്നു. എന്നാല്‍ വല്യമ്മ തന്നെ പഠിക്കാനൊന്നും സമ്മതിച്ചിരുന്നില്ല. അവിടെ വീട്ടിലെ സകല ജോലികളും ചെയ്യിക്കുകയായിരുന്നു. അന്ന് പത്ത് വയസ്സാണ്. അങ്ങനെ ഒരിക്കല്‍ അമ്മ അവിടെയെത്തി. തങ്ങളെ അവിടുന്ന് കൂട്ടിക്കൊണ്ടു വന്ന കാരണത്തിന് വല്യമ്മയുമായി വലിയ വാഗ്വാദമുണ്ടായി.

പിന്നീട് അമ്മയ്ക്ക് കാന്‍സറാണെന്ന് അറിഞ്ഞു, ആദ്യമൊന്നും ഒന്നും തോന്നിയിരുന്നില്ല, കാരണം അമ്മയോട് എനിക്ക് ദേഷ്യമായിരുന്നു. ചികിത്സയൊക്കെ നടത്തി, ഓപ്പറേഷന്‍ ശേഷം അമ്മ ജീവിതത്തിലേക്ക് തിരികെ എത്തി. പിന്നീട് തന്നെ നിര്‍ബന്ധിച്ച് അമ്മ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ തുടങ്ങി. ശേഷം അമ്മയും വല്യമ്മയുമായി വലിയ അടിയുണ്ടാക്കി തന്നെ വിളിച്ചുകൊണ്ടിറങ്ങി. ഒരു കുഞ്ഞ് ഓലപ്പുര എടുത്തു. അവിടെ ജീവിച്ച് തുടങ്ങിയപ്പോഴാണ് അമ്മയോട് ചെറിയ സ്‌നേഹമൊക്കെ തോന്നിത്തുടങ്ങിയത്.

എന്നാല്‍ വീണ്ടും അമ്മയ്ക്ക് കാന്‍സറിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങി. പഠിപ്പ് നിര്‍ത്തി ആശുപത്രിയില്‍ അമ്മയെ നോക്കാന്‍ നിന്നു. വീട്ടില്‍ നിന്നും കഞ്ഞി ഉണ്ടാക്കി ആശുപത്രിയില്‍ പോകും. അങ്ങനെ ഒരിക്കല്‍ അമ്മ തന്നെ ആര്‍ക്കോ കൊടുക്കാന്‍ തുടങ്ങുകയായിരുന്നു, നന്നായി ജീവിക്കാം എന്ന് പറഞ്ഞാണ് കൊടുക്കാന്‍ തുടങ്ങിയത്. അത് വിസമ്മതിച്ച് അവിടുന്ന് ഇറങ്ങിയോടി വല്യമ്മയുടെ അടുത്ത് പോയി കാര്യം പറഞ്ഞു. പിന്നീട് ചേച്ചി വന്നു.

ആശുപത്രിയിലായി ഒരു മാസത്തിന് ശേഷം അമ്മ മരിച്ചു. ഡോക്ടര്‍ അത് പറഞ്ഞത് തന്നോടാണ്. ആദ്യം വിശ്വസിച്ചില്ല. ബോഡി കൊണ്ടുപോകാനായി ഡോക്ടര്‍ തനിക്ക് 100 രൂപ തന്നിരുന്നു. അതുമായി ആദ്യം ഓടിയത് വല്യമ്മയുടെ അടുത്തേക്കാണ്. താന്‍ വീണ്ടും ഒറ്റപ്പെട്ടെന്ന് മനസിലായി. ആ നൂറ് രൂപയാണ് തനിക്ക് വലിയ ശക്തിയായി മാറിയത്. ചേട്ടനെ ഒരു ദിവസം കാണാതായി. പിന്നീട് വല്യമ്മ തന്നെ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി സിനിമയില്‍ ഡബ്ബ് ചെയ്യിക്കാനാരംഭിച്ചിരുന്നു. ആദ്യമായി പ്രതിഫലം കിട്ടിയത് പ്രേംനസീറില്‍ നിന്നായിരുന്നു, 250 രൂപയായിരുന്നു അന്ന് കിട്ടിയത്. പിന്നെ പോകെ പോകെ അവസരങ്ങളൊക്കെ കിട്ടിത്തുടങ്ങി. ഇവിടെ വരെയെത്തി.