'പതിനാറാം നൂറ്റാണ്ടില്‍ നിന്നും വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായിയമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ഉപകാരമായിരിക്കും'

നടിമാരായ ആനിയും വിധുബാലയും അവതരിപ്പിക്കുന്ന ആനീസ് കിച്ചണ്‍, കഥയല്ലിത് ജീവിതം എന്ന പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ആനീസ് കിച്ചണ്‍ പരിപാടിയിലെത്തിയ വിധുബാലയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമാകുന്നത്. സിനിമാപ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ മൂവി സ്ട്രീറ്റില്‍ രജിത് ലീല രവീന്ദ്രന്‍ എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

കുറിപ്പ് വായിക്കാം:

“കഥയല്ലിത് ജീവിതം” അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്നു.”എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാല്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാല്‍ അറപ്പ് പാടില്ല, പെണ്ണായാല്‍ കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുത്, പെണ്ണായാല്‍ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടില്‍ ചെന്നു കയറുമ്പോള്‍ അവിടെ ഫ്രസ്‌ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാന്‍ ഇത് ഉപകരിക്കും”.

ഇതു കേട്ട ആനി ആവേശത്തോടെയും, സന്തോഷത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറയ്ക്കും, മുന്‍ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു. ഇതു കേട്ടപ്പോള്‍, ഈ ഉപദേശങ്ങളെല്ലാം ട്രൈഡ് ആന്‍ഡ് പ്രൂവ്ഡ് റെസിപ്പി ആണെന്നും മറ്റൊരു വീട്ടില്‍ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാന്‍ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നു കൂടി പ്രസ്താവിക്കുകയുണ്ടായി.

കണ്ടപ്പോള്‍ എനിക്ക് തോന്നി ഇവര്‍ക്ക് മക്കളായി പെണ്‍കുട്ടികള്‍ ഉണ്ടാകാന്‍ സാദ്ധ്യത ഇല്ലെന്ന്. രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക. അതല്ല ഇവര്‍ക്ക് ആണ്‍മക്കളാണ് ഉള്ളതെങ്കില്‍ അവരുടെ വിവാഹാലോചന പരസ്യം കൊടുക്കുന്നെങ്കില്‍ പതിനാറാം നൂറ്റാണ്ടില്‍ നിന്നു ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആര്‍ക്കെങ്കിലുമൊക്കെ ഉപകാരമായിരിക്കും.