ജോമോന്‍ തിരു
ജയറാം ഒരു നല്ല അഭിനേതാവാണ്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ സവിശേഷതകളാണ് ഒരഭിനേതാവിനെ ജനസമ്മതനാക്കിത്തീര്‍ക്കുന്നത് എന്ന കാരണത്താല്‍ ഇന്ന് ജയറാം പലപ്പോഴായി പ്രേക്ഷകരുടെ അപ്രീതിക്ക് പാത്രമായിരിക്കുകയാണ്. സമകാലികരായി ഇതേ അവസ്ഥയില്‍ നിരവധി അഭിനേതാക്കളുണ്ടെങ്കിലും, തിരിച്ചുവരവ് എന്ന പേരില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജയറാം ഈ വര്‍ഷത്തെ തന്റെ അടുത്ത ചിത്രവുമായി എത്തുമ്പോള്‍ വലിയ പ്രതീക്ഷകളൊന്നും തന്നെ പ്രേക്ഷകര്‍ക്കുണ്ടാവുന്നില്ല. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഇതേ ടീമിന്റെ നാലാമത്തെ ചിത്രമാണ്.
ചിത്രത്തിലേയ്ക്കുവരുമ്പോള്‍ പട്ടാഭിരാമന്‍ പാചകത്തോട് ഏറെ അര്‍പ്പണബോധമുള്ള ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്. തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയില്‍ വിവാഹം പോലും വേണ്ടെന്ന് വച്ച് ജീവിക്കുന്ന പട്ടാഭിരാമന്‍ ഒരു പാചകവിദഗ്ദന്‍ കൂടിയാണ്. തിരുവനന്തപുരം നഗരത്തിലേയ്ക്ക് ട്രാന്‍സ്ഫറായി എത്തുന്ന പട്ടാഭിരാമന്‍ അവിടെ തൊഴിലുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെ നേരിടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രം ഫോക്കസ് ചെയ്യുന്നത് കുടുംബ പ്രേക്ഷകരെയാണ്. ആ വിധത്തില്‍ പ്രേക്ഷകനെ ബോറടിക്കാതെ പിടിച്ചിരുത്തുവാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജയറാമിന്റെ സമീപകാലത്തെ എറ്റവും നിലവാരമുള്ള ഒരു ചിത്രമാണിതെന്ന് പറയാനാവും. നാളുകളായുള്ള കഥാരഹിതവും ആവര്‍ത്തനവിരസവുമായ തട്ടിക്കൂട്ട് സൃഷ്ടികളില്‍ നിന്നുമുള്ള ജയറാമിന്റെ ഒരു മോചനം കൂടിയാണ് ഈ ചിത്രം. ഹാസ്യരൂപേണ പറഞ്ഞുപോകുന്ന ഒരു കുടുംബചിത്രം ആയിരിക്കുമ്പോള്‍ തന്നെ, ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയമാണ് ചിത്രത്തെ വേര്‍തിരിച്ചു നിറുത്തുന്നത്.
ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്ന ഒരു വിഷയം തന്നെയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഭക്ഷ്യോത്പന്നങ്ങളില്‍ മായം ചേര്‍ക്കുന്നതും, ഭക്ഷ്യവിഷബാധയേല്‍ക്കുന്നതും മറ്റും ഇന്ന് ദൈനംദിന സംഭവങ്ങളായിരിക്കുമ്പോള്‍ പ്രസ്തുത വിഷയത്തെ ഏറെ ഗൗരവത്തോടുകൂടിത്തന്നെ സംവിധായകന്‍ സമീപിച്ചിരിക്കുകയാണ് എന്നത് എടുത്ത് പറയേണ്ടതാണ്. നാഗരിക ഭക്ഷണരീതികളെയും ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തെയും കൃത്യതയോടെ വിമര്‍ശിക്കുകയും ഗ്രാമീണ ഭക്ഷണസംസ്‌കാരത്തിന്റെ നേട്ടങ്ങളേക്കുറിച്ച് സംസാരിക്കുകയും ചിത്രം ചെയ്യുന്നുണ്ട്. അശ്ലീല സംഭാഷണങ്ങളുടെ സാന്നിധ്യമില്ലാതെ ഹാസ്യരംഗങ്ങള്‍ തീര്‍ത്തിട്ടുണ്ട്. പൊട്ടിച്ചിരിപ്പിക്കുക എന്നതിലുപരി, മുഷിപ്പില്ലാത്ത കാഴ്ചകളും, അതേസമയം അല്‍പം ഉദ്വേഗവുമൊക്കെ ചിത്രത്തില്‍ ലഭിക്കുന്നുണ്ട്.അര്‍ഹിക്കുന്ന വേഗതയില്‍ത്തന്നെയാണ് കഥാഖ്യാനം.
പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ജയറാം പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. മുന്‍ ചിത്രങ്ങളിലേതുപോലെ, ജയറാമിനു ചുറ്റും വിലകുറഞ്ഞ സംഭാഷണങ്ങളുണായി വലം വയ്ക്കുന്ന വിഡ്ഢിക്കഥാപാത്രങ്ങള്‍ ഈ ചിത്രത്തില്‍ കാണുന്നില്ല. പ്രേം കുമാര്‍, ഹരീഷ് കണാരന്‍, ബൈജു, ധര്‍മ്മജന്‍ തുടങ്ങിയവര്‍ ദ്വയാര്‍ത്ഥ, അശ്ലീല പ്രയോഗങ്ങളിലൂടെ കാഴ്ചക്കാരെ മുഷിപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം പ്രേം കുമാര്‍ ജയറാം ടീമിന്റെ സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞു എന്നത് ഭാഗ്യമാണ് അതുപോലെ. മലയാളികള്‍ ഏറെയിഷ്ടപ്പെടുന്ന ബൈജുവിന്റെ ഒരു മുഴുനീള കഥാപാത്രത്തെ, സമീപകാലത്തെങ്ങും കാണാത്ത പ്രകടനമികവോടുകൂടി ഈ ചിത്രത്തില്‍ കാണുവാന്‍ കഴിയുന്നുണ്ട്.
Read more
എം ജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ തരക്കേടില്ലാത്ത ആസ്വാദനം പ്രദാനം ചെയ്യുന്നുണ്ട്. ഉണ്ണി ഗണപതിയേ എന്നുതുടങ്ങുന്ന ഗാനം, എം.ജി ശ്രീകുമാര്‍ ആലപിക്കുന്ന ഗാനം, അദ്ദേഹം തന്നെ ആലപിച്ചിട്ടുള്ള പഴയ മലയാളഗാനങ്ങള്‍ പോലെ തോന്നിയിരുന്നു. സാനന്ദ് ജോര്‍ജ്ജിന്റെ പശ്ചാത്തല സംഗീതം ചിത്രത്തോട് യോജിച്ചുനില്‍ക്കുന്നു. പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങളുമായി പുലര്‍ത്തിയ നീതിയുടെ അടിസ്ഥാനത്തില്‍ സമീപകാല ജയറാം ചിത്രങ്ങള്‍ക്കിടയില്‍ പട്ടാഭിരാമന്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നുണ്ട്. ജയറാമിനെ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും തൃപ്തി നല്‍കുന്ന ഒരനുഭവമായേക്കാം പട്ടാഭിരാമന്‍.