ഒടിടി റിലീസ് ശാശ്വതമല്ല, തീയേറ്ററുകൾക്കും നിലനിൽക്കണം: ബി ഉണ്ണികൃഷ്ണൻ- അഭിമുഖം

ജ്യോതിസ് മേരി ജോൺ 

“ബിഗ് സ്ക്രീനിനായി എടുക്കുന്ന സിനിമകൾ കണ്ടന്റ് ഷോർട്ട് വരുമ്പോൾ ഒരു തുക നൽകി ഒടിടി പ്ലാറ്റ്ഫോം സ്വന്തമാക്കാൻ ശ്രമിക്കും. പക്ഷേ അത് ശാശ്വതമായ ഒന്നല്ല.”

ഓൺലൈൻ റിലീസ് വിവാദത്തക്കുറിച്ചും മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും
സൗത്ത് ലൈവുമായുള്ള പ്രത്യേക അഭിമുഖത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു.

ലോക്ക് ഡൗണിന്  ശേഷം

സമൂഹം പഴയ നിലയിലായി തീയെറ്റർ തുറന്നു പ്രവർത്തിക്കുന്ന മുറയ്ക്ക് ആദ്യത്തെ ഒന്ന് രണ്ടു മാസം വലിയ ചിത്രങ്ങൾ മാറിനിന്ന് ചെറിയ സിനിമകൾ  പ്രദർശിപ്പിക്കുന്ന തരത്തിൽ ഒരു ക്രമീകരണം ഉണ്ടാകും. അതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. സിനിമയ്ക്ക് പൊതുവേ ഷെൽഫ് ലൈഫ് കുറവാണ് അതുകൊണ്ട് തന്നെ പരമാവധി വേഗം തന്നെ റിലീസ് ചെയ്യണം.

നഷ്ടം 600 കോടി കടന്നു

കേരളം വളരെ ചെറിയൊരു ഫിലിം ഇൻഡസ്ട്രിയാണ്. ഈ ഇൻഡസ്ട്രിയിൽ തന്നെ പതിനായിരത്തോളം സാങ്കേതിക പ്രവർത്തകരും അറുന്നൂറോളം നടീനടന്മാരും നിർമാതാക്കളും വിതരണക്കാരും തിയറ്ററുകളുമൊക്കെയുണ്ട്.  ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരും  നിർമ്മാണത്തിന്റെ പലഘട്ടങ്ങളിലായി കിടക്കുന്ന സിനിമകളുടെ നിർമ്മാതാക്കളും മുടക്കിയ പണത്തിന് കൊടുക്കുന്ന പലിശ മാത്രം നോക്കിയാൽ മതി . ആന്റോ ജോസഫിന്റെ പടം 22 കോടി രൂപ, ആന്റണി പെരുമ്പാവൂരിന്റെ പടം 100 കോടി രൂപ. അപ്പോ ഓരോ ദിവസം പോകുന്തോറും ഇത് ഇങ്ങനെ എസ്‌കലേറ്റ് ചെയ്ത് കഴിഞ്ഞാല്‍ അത് ഈ വ്യവസായത്തിന് താങ്ങാൻ കഴിയില്ല. 600 കോടിയിലേറെ നഷ്ടം സംഭവിച്ചു കഴിഞ്ഞു.

സർക്കാർ ഇടപെടണം

ഒരു  പൊതുമേഖലാ സ്ഥാപനവും ബാങ്കുകളും സിനിമയെ സപ്പോർട്ട് ചെയ്യുന്നില്ല. സിനിമയെടുക്കുന്ന നിർമാതാക്കൾ മറ്റ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇപ്പോഴിതാ സിനിമാവ്യവസായത്തിന് സംഭവിച്ച നഷ്ടം 600കോടിയിലേറെ യായി സർക്കാരിന് ഈ മേഖലയ്ക്ക് വേണ്ടി വലിയൊരു കാര്യം ചെയ്യാനുണ്ട്. നിലവിൽ വന്ന പുതിയ വിനോദ നികുതിയിൽ നിന്നും ഈ വ്യവസായത്തെ ഒഴിവാക്കണം. ഇങ്ങനെ ഒരു സാഹചര്യത്തിൽ അതും താങ്ങാൻ കഴിയില്ല.

“സിനിമ എന്ന മാധ്യമം അതിന്റെ ശക്തിയിൽ വെളിപ്പെടുന്നത്‌ തിയേറ്ററുകളിലാണ്”

അതുപോലെ തന്നെ കേന്ദ്ര സർക്കാർ ജിഎസ്ടി താരിഫ് പുനക്രമീകരിക്കണം. ഒരു കൂട്ടായ പരിശ്രമം വ്യവസായത്തിനകത്തും പുറത്ത് സർക്കാരിന്റെ കൈത്താങ്ങും ഒപ്പമുണ്ടായാൽ മാത്രമേ ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കൂ.

മൾട്ടിപ്ലക്സ് തീയെറ്റർ അസോസിയേഷന്റെ ഗൈഡ് ലൈൻ കേരളത്തിൽ പ്രായോഗികമാണോ

അല്ല എന്നതാണ് യാഥാർത്ഥ്യം  അതിൽ പറയുന്ന കാര്യങ്ങൾ, നാൽപത് ശതമാസം ആളുകൾ മാത്രമേ ഉണ്ടാകാൻ പാടൊള്ളൂ. ടിക്കറ്റ് കൗണ്ടര്‍ നിർത്തിവച്ച് ഡിജിറ്റൽ ഇടപാട് മാത്രമാക്കുക. ഓരോ ഷോ കഴിയുമ്പോഴും തിയറ്റർ ശുദ്ധീകരിക്കുക. മാസ്ക് നിർബന്ധമാക്കുക. ഇതൊക്കെയാണ്.

പരമ്പരാഗതമായ സ്റ്റാൻഡ് എലോൺ   തിയറ്ററുകളാണ് ഇവിടെ കൂടുതൽ. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു നിബന്ധനകൾ ഒരിക്കലും പ്രായാഗികമാകില്ല. കാരണം വലിയ സിനിമകള്‍ ഇങ്ങനെ റിലീസ് ചെയ്താൽ യാതൊന്നും നിർമാതാവിന് ലഭിക്കില്ല. വലിയ ചിത്രങ്ങൾ ഇത്തരം സാഹചര്യത്തിൽ റിലീസ് ചെയ്യാനാവില്ല.

ഡിജിറ്റൽ റിലീസും വിവാദങ്ങളും

സിനിമ ആദ്യം തീയെറ്ററുകളിൽ പിന്നീട് മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് എന്നതാണ് സമ്പ്രദായം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കായി മാത്രം ഉണ്ടാക്കുന്ന സിനിമകൾ ഉണ്ട്. നെറ്റ് ഫ്ലിക്സ് ഒറിജിനൽസ്, ആമസോൺ ഒറിജിനൽസ് എന്നൊക്കെ പറയുന്നത് ആ പ്ലാറ്റ്ഫോമിനായി പണം മുടക്കി അവർ തന്നെ നിർമ്മിക്കുന്ന സിനിമകൾ ആണ്.

അതല്ലാതെ ബിഗ് സ്ക്രീനിനായി എടുക്കുന്ന സിനിമകൾ കണ്ടന്റ് ഷോർട്ട് വരുമ്പോൾ ഒരു തുക നൽകി ഒടിടി പ്ലാറ്റ്ഫോം സ്വന്തമാക്കാൻ ശ്രമിക്കും. പക്ഷേ അത് ശാശ്വതമായ ഒന്നല്ല. ഒരിക്കലും അവർക്ക് അത് തുടർന്നു കൊണ്ടുപോകാനാവില്ല.

“600 കോടിയിലേറെ നഷ്ടം സംഭവിച്ചു കഴിഞ്ഞു, ഇത് ഈ വ്യവസായത്തിന് താങ്ങാൻ കഴിയില്ല”

നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും തമ്മിൽ ഒരു ധാരണ വേണം. എന്താണ് നമ്മൾ ചെയ്യേണ്ടത് എങ്ങനെ ഈ സാഹചര്യത്തെ നേരിടും എന്ന് കൂട്ടായി തീരുമാനിക്കണം. അത്തരത്തിൽ ഉള്ള ഒരു ക്രമപ്പെടുത്തലിലൂടെയും ചർച്ചയിലൂടെയും വേണം ഈ പ്രശ്നങ്ങൾ ഹാൻഡിൽ ചെയ്യാൻ.

തീയേറ്ററുകൾ നിലനിൽക്കണം എന്ന് നമ്മൾ പറയുന്നത് ഒരുപാട് പേർക്ക് തൊഴിൽ നഷ്‌ടമാകും എന്നത്കൊണ്ട് മാത്രമല്ല. സിനിമ എന്ന മാധ്യമം അതിന്റെ ശക്തിയിൽ വെളിപ്പെടുന്നത്‌ തിയേറ്ററുകളിലാണ്; ജനകീയമാകുമ്പോളാണ്. അല്ലാതെ വീട്ടിലടച്ചിരുന്ന് രണ്ട് പേർ കാണുമ്പോൾ അല്ല. സമൂഹത്തിന്റെ പല തട്ടിലുള്ള ആളുകൾ ഒരു സ്ഥലത്ത് ഒരു സമൂഹമായി മാറിയിരുന്ന് സിനിമ കാണുമ്പോഴാണ്.

ഇതൊക്കെ കണക്കാക്കി വേണം ഓൺലൈൻ റിലീസ് മാധ്യമങ്ങളെ സ്വീകരിക്കാൻ. ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ വ്യവസായത്തെ എങ്ങനെ നിലനിർത്താം എന്ന്മുന്നിൽ കണ്ടുവേണം ഇത്തരം തീരുമാനങ്ങളിലെത്താൻ.വ്യത്യസ്തമായ ചിന്തകൾ വരുമ്പോൾ നമ്മൾ ഭാഗമായുള്ള വ്യവസായത്തിന്റെയോ മേഖലയുടെയോ ആകെ മൊത്തം സാഹചര്യം നോക്കാൻ ബാദ്ധ്യസ്ഥരാണ്.

തീയേറ്ററുകൾക്ക് കുഴപ്പം വരുന്ന സാഹചര്യം ഒരു കാലത്തും ഉണ്ടാകരുത്.

കൊറോണ കാലത്ത് ഫെഫ്കയുടെ പ്രവർത്തനങ്ങൾ

ദുരിതമനുഭവിക്കുന്ന അംഗങ്ങൾക്ക് ഏപ്രിൽ മാസത്തിൽ 5000 രൂപ വീതം വിതരണം ചെയ്യാൻ ഫെഫ്ക ആവിഷ്കരിച്ച “കരുതൽ നിധി ” എന്ന പദ്ധതി  നടപ്പിലാക്കാൻ കഴിഞ്ഞു.ഈ പദ്ധതിപ്രകാരം 2700 ചലച്ചിത്ര തൊഴിലാളികൾക്കാണ്‌, 5000 രൂപ വീതം ലഭിച്ചത്.

Read more

അമിതാഭ് ബച്ചന്റേയും കല്യാണ്‍ ജ്വല്ലേഴ്സിന്റെയും സോണിയുടേയും സഹായത്തോടെ ഇന്ത്യയിലെ ദിവസവേതനക്കാരായ ഒരു ലക്ഷത്തോളം ചലച്ചിത്ര തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധം അഖിലേന്ത്യാ തലത്തില്‍ വണ്‍ ഇന്ത്യ എന്ന പദ്ധതി വികസിപ്പിക്കാന്‍ കഴിഞ്ഞു. അവര്‍ക്കെല്ലാം 1500 രൂപ മൂല്യമുള്ള പര്‍ച്ചെയ്സ്‌ കൂപ്പണുകള്‍ ഇതിനകം എത്തിച്ച്‌ കൊടുക്കുവാന്‍ സാധിച്ചു