വിവേകിന്റെ ട്വീറ്റ് വെറുപ്പ് ഉളവാക്കുന്നതും നിലവാരമില്ലാത്തതുമെന്ന് സോനം; നടനോട് വിശദീകരണം ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

ഐശ്വര്യ റായിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ മീം പങ്കുവെച്ച് നടനും മുന്‍കാമുകനുമായ വിവേക് ഒബ്‌റോയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു. വിവേക് പങ്കുവെച്ച മീം വെറുപ്പുളവാക്കുന്നതും നിലവാരമില്ലാത്തതുമാണെന്ന് ബോളിവുഡ് നടി സോനം കപൂര്‍ ട്വീറ്റ് ചെയ്തു. ഇത് തീര്‍ത്തും അബദ്ധമായെന്നും നിരാശ തോന്നുവെന്നുമാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ഇതിനോട് പ്രതികരിച്ചത്. ഇത് കൂടാതെ നിരവധി പേരാണ് ട്വിറ്ററിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. വിവേകിന്റേത് തീര്‍ത്തും അര്‍ത്ഥശൂന്യമായ പ്രവൃത്തിയായി പോയെന്നും വ്യക്തിഹത്യ നടത്തുകയാണ് വിവേക് ചെയ്തതെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയ്ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട് മഹാരാഷ്ട്ര വനിതാ കമ്മീഷനാണ് താരത്തില്‍ നിന്നും വിശദീകരണം തേടിയത്. സ്ത്രീത്വത്തെ അപമാനിക്കുകയാണ് താരം ചെയ്തതെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിപ്രായ സര്‍വെ, എക്സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെ കുറിച്ച് പവന്‍ സിംഗ് എന്നൊരാള്‍ പങ്കുവച്ച മീം ആണ് വിവേക് പങ്കുവെച്ചിരിക്കുന്നത്. ഒപ്പീനിയന്‍ പോളും എക്സിറ്റ് പോളും തിരഞ്ഞെടുപ്പ് ഫലവും തമ്മില്‍ യാതൊരു ബന്ധവുമുണ്ടാകില്ലെന്നാണ് മീമില്‍ പറയുന്നത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നും വിവേക് മീം പങ്കുവെച്ച് കുറിച്ചു. മീം സൃഷ്ടിച്ച വ്യക്തിയുടെ സര്‍ഗാത്മകതയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

ഐശ്വര്യയുമായുള്ള പ്രണയത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തി എന്ന് വിവേക് വെളിപ്പെടുത്തിയിരുന്നു. 2003-ലാണ് വിവേക്- സല്‍മാന്‍ പ്രശ്‌നം രൂക്ഷമാകുന്നത്. ഐശ്വര്യയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് സല്‍മാന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി വിവേക് ആരോപിച്ചിരുന്നു. ബോളിവുഡില്‍ തനിക്കെതിരേ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നുവെന്ന് 2017-ല്‍ ഒരു അഭിമുഖത്തില്‍ വിവേക് പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന പി.എം നരേന്ദ്രമോദിയാണ് വിവേകിന്റെ ഏറ്റവും പുതിയ ചിത്രം. വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രം മെയ് 24-ന് പുറത്തിറങ്ങുകയാണ്. ഒമങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.