മോനിഷയെ അവസാനമായി കണ്ടപ്പോള്‍ ഞങ്ങള്‍ സംസാരിച്ചത് ലാലേട്ടന്റെ ഗള്‍ഫ് ഷോയിലെ തമാശയെക്കുറിച്ച്: വിനീത്

വളരെ പെട്ടെന്ന് മലയാളി പ്രേക്ഷകമനസ്സില്‍ സ്ഥാനം നേടിയ നടിമാരില്‍ ഒരാളായ മോനിഷ മരിച്ചിട്ട് 27 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുകയാണ് ഇപ്പോഴിതാ മോനിഷയ്ക്കൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ വിനീത് ഇപ്പോള്‍ നടിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. കേരള കൗമുദി ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനീത് മനസ് തുറന്നത്.

എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്ന ആളായിരുന്നു മോനിഷ. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ മോനിഷ എട്ടാം ക്ലാസിലും ഞാന്‍ പത്തിലുമായിരുന്നു. ബാംഗ്ലൂരില്‍ ജീവിക്കുന്നതിനാല്‍ മോനിഷയ്ക്ക് മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു. മോനിഷയുടെ വീട്ടില്‍ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. കോഴിക്കോടാണ് മോനിഷയുടെ നാട്. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാന്‍ മോനിഷയെ കണ്ടിരുന്നു.

ഞാനും ശ്രീവിദ്യാമ്മയും മദ്രാസില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാംഗ്ലൂരില്‍ നിന്ന മോനിഷയും അമ്മ ശ്രീദേവി ആന്റിയും കയറി. ആ യാത്രയില്‍ ഞങ്ങള്‍ സംസാരിച്ചത് മുഴുവന്‍ ലാലേട്ടന്റെ ഗള്‍ഫ് ഷോയിലെ തമാശയെ കുറിച്ചായിരുന്നു. ഞാന്‍ തിരുവനന്തപുരത്ത് ആചാര്യന്‍ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്. ഹോട്ടല്‍ പങ്കജിലായിരുന്നു ഞങ്ങളുടെ തമാസം.

അന്ന് തമ്പക്കുളം തച്ചന്‍ സൂപ്പര്‍ഹിറ്റായി ഓടുന്ന സമയം. ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയില്‍ ഞങ്ങള്‍ എല്ലാവരും കൂടി ചമ്പക്കുളം തച്ചന്‍ കാണാന്‍ പോയി. ദുപ്പട്ടയിട്ട് മുഖം മറച്ചായിരുന്നു മോനിഷ അന്ന് തിയറ്ററിനുള്ളില്‍ കയറിയത്. അത് കഴിഞ്ഞ രണ്ട് ദിവസത്തിന് ശേഷമായിരുന്നു ആ ദുരന്തം. മോനിഷയുടെ ഓര്‍മ്മകള്‍ക്ക് 27 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.